ബ്രസൽസ്: അഭയാർഥികളെ യൂറോപ്പിലേക്ക് കയറ്റിവിടുന്ന നടപടി തുടരുന്ന ബെലാറസ് ഭരണകൂടത്തിനെതിരായ സമ്മർദം ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ ഉപരോധമേർപ്പെടുത്തുമെന്ന് യൂറോപ്യൻ യൂണിയൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലിയെൻ പറഞ്ഞു. വിമാനക്കമ്പനികൾ, ട്രാവൽ ഏജന്റുമാർ, മറ്റു സഹായികൾ എന്നിവരെ കൂടി ഉൾപ്പെടുത്തി നിലവിലെ ഉപരോധം വിപുലമാക്കാനാണ് തീരുമാനം. ബെലാറസ് തലസ്ഥാനമായ മിൻസ്‌കിൽ അഭയാർഥികളെ എത്തിക്കാൻ സഹായിക്കുന്ന എല്ലാവരെയും ഉപരോധ പരിധിയിൽ ഉൾപ്പെടുത്തും. വിവാദ തിരഞ്ഞെടുപ്പിലൂടെ വീണ്ടും അധികാരത്തിലേറിയ ബെലാറസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോയ്ക്കും ഭരണകൂടത്തിലെ ഉന്നതർക്കുമെതിരെ ഇ.യു നേരത്തെ ഏർപ്പെടുത്തിയ ഉപരോധത്തിന് പുറമെയാണിത്.
രാഷ്ട്രീയാവശ്യത്തിനായി അഭയാർഥികളെ ഉപയോഗിക്കുന്നതിനെതിരെ ഇ.യു ഒറ്റക്കെട്ടാണെന്ന് തെളിയിക്കുന്നതാണ് തിങ്കളാഴ്ചയിലെ യോഗമെന്ന് ഇ.യു വിദേശനയ വിഭാഗം തലവൻ ജോസഫ് ബോറൽ പറഞ്ഞു. നിയമവിരുദ്ധമായ ഈ നടപടിയെ എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇ.യു ഉപരോധത്തിന് പ്രതികാരമായി അഭയാർഥികളെ ബെലാറസിന്റെ പോളണ്ട് അതിർത്തി വഴി കടത്തിവിടുകയാണെന്ന് പോളണ്ട് ഉൾപ്പെടെ ഇ.യു അംഗരാജ്യങ്ങൾ ആരോപിച്ചു.
അതേ സമയം ബലാറസ് - പോളണ്ട് അതിർത്തിയിൽ പോളണ്ടിലേക്ക് കടക്കാൻ ശ്രമിച്ച കുടിയേറ്റക്കാർക്കെതിരെ പോളിഷ് സൈന്യം കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പോളിഷ് സേനയ്ക്ക് നേരെ കുടിയേറ്റക്കാർ കല്ലുകളും മറ്റ് വസ്തുക്കളും എറിഞ്ഞതിനെ തുടർന്നാണ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചത്. കുടിയേറ്റക്കാർ അതിക്രമം നടത്തുന്നത് കണ്ടിട്ടും നടപടിയെടുക്കാതെ ബെലാറസ് സേന നോക്കി നിന്നുവെന്നും പോളിഷ് സൈന്യം ആരോപിച്ചു.
അതേ സമയം തങ്ങൾക്കെതിരായ ഉപരോധവുമായി ഇ.യു മുന്നോട്ട് പോയാൽ തിരിച്ചടിക്കുമെന്ന് ബെലാറസ് വ്യക്തമാക്കി. യൂറോപ്പിലേക്കുള്ള റഷ്യയിൽ നിന്നുള്ള ഗ്യാസ് വിതരണ ശൃംഖല അടയ്ക്കുന്നതുൾപ്പെടെയുള്ള നടപടി സ്വീകരിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.
അതേ സമയം 3000 സൈനികരെ ലാത്വിയയുടെ ബെലാറസ് അതിർത്തിയിൽ വിന്യസിച്ചു. പോളണ്ട് അതിർത്തിയിലുള്ള അഭയാർഥികൾ തങ്ങളുടെ അതിർത്തിയിലേക്ക് നീങ്ങില്ലെന്ന് ഉറപ്പിക്കാനാണിതെന്ന് ലാത്വിയ പ്രതിരോധ മന്ത്രി ആർടിസ് പെബ്റിക്സ് പറഞ്ഞു.
അതേ സമയം അഭയാർഥി പ്രതിസന്ധിക്ക് ബെലാറസ് പ്രസിഡന്റ് അലക്സാണ്ടർ ലുകഷെങ്കോയെ പൂർണമായി കുറ്റപ്പെടുത്താനാവില്ലെന്നും പ്രതിസന്ധി അവസാനിപ്പിക്കുന്നതിന് മദ്ധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്നുമാണ് റഷ്യയുടെ നിലപാട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |