ദുബായ്: തൊഴിലാളികൾക്ക് കൂടുതൽ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി നിലവിലെ തൊഴിൽ നിയമങ്ങൾ പരിഷ്‌കരിച്ച് യു.എ.ഇ ഭരണകൂടം. 2021ലെ ഫെഡറൽ ഉത്തരവ് നിയമം നമ്പർ 33 ഹ്യൂമൻ റിസോഴ്സ് പ്രകാരം, യു.എ.ഇ. മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രി ഡോ. അബ്ദുൽ റഹ്മാൻ അൽ അവാറാണ് പുതിയ നിയമം പ്രഖ്യാപിച്ചത്. അടുത്ത വർഷം ഫെബ്രുവരി രണ്ടു മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തെ തൊഴിൽ ബന്ധങ്ങൾ കൂടുതൽ സുതാര്യവും ജീവനക്കാർക്ക് കൂടുതൽ സംരക്ഷണം ഉറപ്പു വരുത്തുകയെന്ന ലക്ഷ്യത്തോടും കൂടിയാണ് യു.എ.ഇ ഭരണകൂടം പുതിയ നിയമം നടപ്പിലാക്കുന്നത്.പുതിയ തൊഴിൽ നിയമം നടപ്പിലാക്കുന്നതിലൂടെ സഹപ്രവർത്തകർ അല്ലെങ്കിൽ മേലുദ്യോഗസ്ഥർ നടത്തുന്ന ഭീഷണിപ്പെടുത്തൽ, ലൈംഗികപീഡനം, രേഖകൾ അനധികൃതമായി കൈവശപ്പെടുത്തൽ എന്നിവയിൽ നിന്ന് തൊഴിലാളികൾക്ക് സംരക്ഷണം ലഭിക്കും. തൊഴിലാളികൾക്ക് നൽക്കുന്ന പ്രൊബേഷൻ കാലാവധി ആറുമാസത്തിൽ കൂടരുതെന്നും നിയമത്തിൽ നിർദ്ദേശിക്കുന്നുണ്ട്. ഫുൾടൈം, പാർട്ട് ടൈം ഉൾപ്പെടെ എല്ലാ ജീവനക്കാർക്കും പുതിയ നിയമം ബാധകമാണ്. ഒരു സ്ഥാപനത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറാൻ അനുവദിക്കുകയും, തൊഴിൽ കാലാവധിയുടെ അവസാനം യു.എ.ഇ. വിടാൻ ഉടമ നിർബന്ധിക്കുന്നതിൽ നിന്ന് തൊഴിലാളികൾക്ക് സംരക്ഷണം നൽകുകയും ചെയ്യുന്നതാണ് പുതിയ നിയമം.തൊഴിൽ കേസുകളെ ജുഡീഷ്യൽ ഫീസിൽ നിന്ന് ഒഴിവാക്കും. എമിറാത്തി കേഡറുകളുടെ പങ്കാളിത്തവും മത്സരശേഷിയും വർദ്ധിപ്പിക്കുകയും തൊഴിൽ വിപണിയിൽ സ്ത്രീ ശാക്തീകരണം പ്രോത്സാഹിപ്പിക്കുവാനും നിയമം സഹായിക്കുമെന്നും വിദഗ്ദർ വിലയിരുത്തുന്നു. അതേ സമയം രാജ്യത്തെ ബിസിനസ് രംഗത്തെ മെച്ചപ്പെടുത്താനും തൊഴിൽ വിപണിയുടെ മത്സര ക്ഷമതയും ഉൽപാദന ക്ഷമതയും പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ നിയമം സഹായിക്കുമെന്ന് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രി ഡോ. അബ്ദുൽ റഹ്മാൻ അൽ അവാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |