എഡിൻബർഗ് : ഈ മാസം 12 ന് ഗ്ലാസ്ഗോയിൽ സമാപിച്ച കാലാവസ്ഥാ ഉച്ചകോടിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച 291 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഉച്ചകോടിയിൽ പങ്കെടുത്തവരെയും ഉച്ചകോടിയുമായി ബന്ധപ്പെട്ട് പ്രധാന വേദിക്ക് പുറത്തുള്ള പ്രദേശങ്ങളിൽ പ്രതിഷേധം നടത്തിയവരേയും ഉൾപ്പെടുത്തിയുള്ള കണക്കാണിത്. പ്രാഥമിക കണക്കുകൾ പ്രകാരം പ്രദേശത്ത് ഉച്ചകോടി നടന്ന കാലയളവിൽ കൊവിഡ് കേസുകളിൽ വൻ വർദ്ധനവ് രേഖപ്പെടുത്തിയിട്ടില്ലെന്ന് സ്കോട്ട്ലന്റ് പ്രഥമ വനിത നികോള സ്റ്റർജോൺ അറിയിച്ചു.ഉച്ചകോടിയോടനുബന്ധിച്ച് കൊവിഡ് വ്യാപനം തടയാനായി വളരെ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരുന്നതെന്ന് നികോള കൂട്ടിച്ചേർത്തു. വേദിയിലേക്ക് പ്രവേശിക്കുന്നവർക്ക് കൊവിഡ് നെഗറ്റീവ് പരിശോധനാ ഫലം നിർബന്ധമാക്കിയിരുന്നു. അതിനാൽ ഉച്ചകോടിയിൽ പങ്കെടുത്ത 1000 ൽ 4 പേർക്ക് എന്ന നിരക്കിലാണ് രോഗബാധയുണ്ടായത്. വൈറസ് ബാധ തടയാനായി ഭരണകൂടം സ്വീകരിച്ച നിയന്ത്രണങ്ങൾ ഫലപ്രദമായെന്നും നികോള അവകാശപ്പെട്ടു.അതേസമയം രാജ്യത്ത് കൊവിഡ് വ്യാപനമുണ്ടാകാതിരിക്കാൻ എല്ലാ പൗരന്മാരും വാക്സിനെടുക്കണമെന്നും അവർ നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |