വിയന്ന: കൊവിഡ് വ്യാപനം നിയന്ത്രണവിധേയമാകാത്തതിനാലും വാക്സിനെടുക്കാത്തവരുടെ എണ്ണം വർദ്ധിക്കുന്നതിന്റേയും പശ്ചാത്തലത്തിൽ ആസ്ട്രിയയിൽ വീണ്ടും ലോക്ക്ഡൗൺ നീട്ടി.
അടുത്ത തിങ്കളാഴ്ച മുതൽ 20 ദിവസത്തേയ്ക്കാണിത്.
വാക്സിനെടുക്കാത്തവരെ ലക്ഷ്യമിട്ട് 15 മുതൽ രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. വാക്സിനെടുത്തവരെ ലോക്ക്ഡൗൺ ബാധിക്കില്ലെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, രാജ്യത്ത് വാക്സിനേഷൻ നിർബന്ധമാക്കി.
2022 ഫെബ്രുവരി ഒന്നിന് മുമ്പായി എല്ലാവരും വാക്സിൻ സ്വീകരിച്ചിരിക്കണമെന്ന് സർക്കാർ വ്യക്തമാക്കി.
ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം ആസ്ട്രിയയിൽ ആകെ 1,027,274 രോഗികളാണുള്ളത്. ഇന്നലെ മാത്രം 15,809 പേർക്ക് രോഗം സ്ഥിരീകരിച്ചു. 48 പേർ മരിച്ചു. ആകെ മരണം - 11,951.
യൂറോപ്പിൽ കൊവിഡ് വീണ്ടും വൻ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. മിക്ക രാജ്യങ്ങളും കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ഖത്തറിൽ കുട്ടികൾക്ക് വാക്സിൻ ഉടൻ
ഖത്തറിൽഅഞ്ച് വയസ്സ് മുതൽ 11 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് വാക്സിൻ നൽകാനുള്ള നടപടികൾ പുരോഗമിക്കുന്നു. ഫൈസറാണ് കുട്ടികൾക്ക് നൽകുന്നത്. വാക്സിന്റെ ആദ്യ ബാച്ച് അടുത്ത വർഷം ജനുവരിയിൽ എത്തും.
ഈ പ്രായത്തിലുള്ള കുട്ടികൾ വഴിയാണ് 63 ശതമാനം വ്യാപനവും സംഭവിക്കുന്നതെന്ന് പഠനങ്ങളിൽ വ്യക്തമായിട്ടുണ്ടെന്ന് കുട്ടികൾക്കായുള്ള പകർച്ചവ്യാധി വിഭാഗം മേധാവി ഡോ. മുഹമ്മദ് ജനാഹി പറഞ്ഞു. ചെറിയ കുട്ടികൾ മുതിർന്നവരുമായി കൂടുതൽ ഇടപഴകുന്നതിനാലാണിത്. അതിനാൽ കുട്ടികളിൽ വൈറസിനെതിരായ പ്രതിരോധ ശേഷി ഉണ്ടാക്കിയെടുക്കേണ്ടത് അനിവാര്യമാണ്. ഫൈസർ കുട്ടികളിലും സുരക്ഷിതവും കാര്യക്ഷമവുമാണെന്ന് ഇതിനകം നടത്തിയ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ വ്യക്തമായതാണ്. ചെറിയ ചില പാർശ്വഫലങ്ങൾ മാത്രമാണ് പഠനത്തിൽ കണ്ടെത്തിയിട്ടുള്ളതെന്നും ഡോ. മുഹമ്മദ് ജനാഹി പറഞ്ഞു.
മുതിർന്നവർക്ക് നൽകുന്നതിന്റെ മൂന്നിലൊന്ന് ഡോസ്സാണ് കുട്ടികൾക്ക് നൽകുക. 12 വയസ്സിന് മുകളിലുള്ളവർക്ക് 30 മൈക്രോഗ്രാം ഫൈസർ വാക്സിൻ ആണ് നൽകുന്നത്. അഞ്ചു മുതൽ 11 വയസ്സ് വരെ 10 മൈക്രോഗ്രാം ആണ് നൽകുക. മൂന്നാഴ്ചത്തെ ഇടവേളയിൽ രണ്ടാം ഡോസ് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആകെ രോഗികൾ - 256,580,624
മരണം - 5,151,376
രോഗമുക്തർ - 231,751,229
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |