സോൾ : ജനാധിപത്യ പ്രക്ഷോഭത്തെ ക്രൂരമായി അടിച്ചമർത്തിയതിന് ശിക്ഷയനുഭവിക്കേണ്ടി വന്ന ദക്ഷിണ കൊറിയൻ മുൻ പ്രസിഡന്റ് ചുൻ ഡു ഹ്വാൻ (90) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വീട്ടിലായിരുന്നു അന്ത്യം. സൈനിക മേധാവിയായിരുന്ന ചുൻ 1979 ൽ ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച് പ്രസിഡന്റായി. 1988 വരെ നീണ്ട അദ്ദേഹത്തിന്റെ ഭരണകാലത്ത് നൂറുകണക്കിന് ജനാധിപത്യ പ്രക്ഷോഭകർ കൊല്ലപ്പെടുകയും പതിനായിരങ്ങൾ തടവിലാക്കപ്പെടുകയും ചെയ്തു. ചുന്നിന്റെ ഏകാധിപത്യ ഭരണത്തിനെതിരെ 1980ൽ ഗ്വൻഗ് ജു മേഖലയിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തെ സൈന്യത്തെ ഉപയോഗിച്ചാണ് നേരിട്ടത്. ഇതിൽ നൂറുകണക്കിന് നിരപാരാധികളുടെ ജീവൻ നഷ്ടപ്പെടുകയും ആയിരത്തോളം പ്രക്ഷോഭകർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രക്ഷോഭത്തിൽ പങ്കെടുത്തതിന്റെ പേരിൽ അന്നത്തെ പ്രതിപക്ഷ നേതാവ് കിം ഡായ് ജുങ്ങിനെ അറസ്റ്റ് ചെയ്യുകയും വധശിക്ഷ വിധിക്കുകയും ചെയ്തു. എന്നാൽ അമേരിക്കയുടെ ഇടപെടലിനെ തുടർന്ന് കിമ്മിനെ മോചിപ്പിച്ചു. 1983ൽ ചുൻ മ്യാൻമർ സന്ദർശിക്കവെ ഉത്തര കൊറിയ ഏർപ്പെടുത്തിയ കമാൻഡോകളുടെ വധശ്രമത്തിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇതിനായി നടത്തിയ ബോംബ് സ്‌ഫോടനത്തിൽ ദക്ഷിണ കൊറിയൻ മന്ത്രിമാർ അടക്കം 21 പേർ കൊല്ലപ്പെട്ടു. 1986ൽ സോൾ ഏഷ്യൻ ഗെയിംസ് നടന്നത് ചുൻ ഭരണത്തിലിരിക്കുമ്പോഴാണ്. ഏകാധിപത്യത്തിനും മനുഷ്യാവകാശ ലംഘനങ്ങൾക്കും എതിരെ പ്രതിഷേധം ശക്തമായതോടെ 1988ൽ ചുൻ സ്ഥാനമൊഴിയുകയും ഒളിവിൽ പോകുകയും ചെയ്തു. രണ്ടുവർഷത്തോളം ബുദ്ധക്ഷേത്രത്തിൽ അഭയം പ്രാപിച്ചതിന് പിന്നാലെ അറസ്റ്റിലുമായി. അഴിമതി, കലാപം, രാജ്യദ്രോഹം എന്നീ കുറ്റങ്ങൾക്ക് കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നെങ്കിലും 1997ൽ ചുന്നിന്റെ ശിക്ഷ ഇളവ് ചെയ്ത് മോചിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |