വാഷിംഗ്ടൺ: കൊവിഡ് വാക്സിൻ സ്വീകരിക്കാത്തതിന് 27 പേരെ പുറത്താക്കി യു.എസ് എയർഫോഴ്സ്. എല്ലാ ജീവനക്കാരും വാക്സിൻ സ്വീകരിച്ചിരിക്കണമെന്ന് ഉത്തരവിറക്കിയിരുന്നെന്നും ഇതിൽ വീഴ്ച വരുത്തിയതിനാലാണ് നടപടിയെന്ന് എയർഫോഴ്സ് വക്താവ് ആൻ സ്റ്റെഫാനെക്ക് പറഞ്ഞു. നവംബർ രണ്ടിനകം മുഴുവൻ എയർഫോഴ്സ് ഉദ്യോഗസ്ഥരോടും വാക്സിൻ സ്വീകരിക്കാൻ യു.എസ് ഭരണകൂടം നിർദ്ദേശിച്ചിരുന്നു. ഇതിൽ വീഴ്ച വരുത്തിയതോടെയാണ് നടപടിയുണ്ടായത്.
എന്തു കൊണ്ട് വാക്സിൻ സ്വീകരിച്ചില്ലെന്ന കാര്യത്തിൽ വിശദീകരണം നല്കാൻ ഇവരോട് ആവശ്യപ്പെട്ടെങ്കിലും പുറത്താക്കിയവർ ഇളവ് നല്കാൻ പര്യാപ്തമായ വിശദീകരണം നല്കുന്നതിൽ പരാജയപ്പെട്ടെന്ന് ആൻ സ്റ്റെഫാനെക്ക് കൂട്ടിച്ചേർത്തു. പുറത്താക്കിയ 27 പേർക്കും ആറ് വർഷത്തിൽ കുറവ് സർവീസ് മാത്രമാണ് ഉണ്ടായിരുന്നത്. വാക്സിൻ സ്വീകരിക്കാത്തതിന് 37 ട്രെയിനി ജീവനക്കാരെ നേരത്തെ എയർഫോഴ്സ് പുറത്താക്കിയിരുന്നു.
നേരത്തെ വാക്സിൻ സ്വീകരിക്കുന്നതിൽ വീഴ്ചവരുത്തിയാൽ കടുത്ത നടപടിയുണ്ടാകുമെന്ന് യു.എസ് എയർഫോഴ്സ് മുന്നറിയിപ്പ് നൽകിയിരുന്നു. കണക്കുകൾ പ്രകാരം യു.എസ് എയർ ഫോഴ്സിലെ 97.3 ശതമാനം ജീവനക്കാർ ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചിട്ടുണ്ട്. ഇതിൽ 92 ശതമാനവും രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു. വിവിധ യു.എസ് സേനാവിഭാഗങ്ങളിലായി 79 ഉദ്യോഗസ്ഥർ കൊവിഡ് ബാധിച്ചു മരിച്ചുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |