ബീജിംഗ്: ആധുനിക പക്ഷികളുടെ ഭ്രൂണത്തിന് സമാനമായ, 72 ദശലക്ഷം പഴക്കമുണ്ടെന്ന് കരുതുന്ന ദിനോസർ ഭ്രൂണം ചൈനയിൽ കണ്ടെത്തി.
മുട്ടക്കുള്ളിൽ നിന്ന് വിരിഞ്ഞിറങ്ങാൻ പാകത്തിലുള്ള പൂർണരൂപത്തിലുള്ള ഭ്രൂണമാണ് കണ്ടെത്തിയിരിക്കുന്നത്. ചൈനയിലെ ഗാൻഷു പ്രവിശ്യയിൽ നിന്ന് കണ്ടെത്തിയ ഭ്രൂണത്തിന് ബേബി യിംഗ്ലാംങ് എന്നാണ് പേരിട്ടിരിക്കുന്നത്. ഇതുവരെ ലഭിച്ചതിൽ വെച്ച് ഏറ്റവും മികച്ച രീതിയിൽ സംരക്ഷിക്കപ്പെട്ടതാണെന്ന് ഈ ഭ്രൂണമെന്ന് ഗവേഷണ സംഘത്തിലെ ഡോ. ഫിയോൺ വൈസം മാ പറഞ്ഞു. മുട്ട വിരിയുന്നതിന് മുൻപുള്ള പക്ഷികളുടേത് പോലെയുള്ള രൂപമാണ് ഭ്രൂണത്തിനുള്ളത്. അതിനാൽ പക്ഷികളും ദിനോസറുകളും തമ്മിലുള്ള ബന്ധം സംബന്ധിച്ച സുപ്രധാന പഠനങ്ങൾക്ക് ഈ ഫോസിൽ ഭ്രൂണം സഹായകരമാകുമെന്ന് ഗവേഷകർ വാദിക്കുന്നു. അതേ സമയം ഈ ഭ്രൂണം പല്ലില്ലാത്ത ദിനോസർ വിഭാഗമായ തെറോപോഡ് ഓവിറാപ്‌റ്റോറോസറിനേറേതാകാനും സാദ്ധ്യതയുണ്ടെന്ന് ഗവേഷകർ കരുതുന്നു.
ബേബി യിംഗ്ലാംങ്
27 സെന്റിമീറ്റർ നീളമുള്ള ഭ്രൂണം. 17 സെന്റിമീറ്റർ നീളമുള്ള മുട്ടയ്ക്കുള്ളിൽ പ്രത്യേക രീതിയിൽ ചുരുണ്ടുകിടക്കുന്ന നിലയിലാണ് ഇതിന്റെ കിടപ്പ്. വിരിഞ്ഞിറങ്ങുന്നതിന് തൊട്ടുമുൻപ് പക്ഷിക്കുഞ്ഞുങ്ങൾ ഇതേ രീതിയിലാണ് മുട്ടയ്ക്കുള്ളിൽ കിടക്കുന്നത്. 'ടക്കിങ്' എന്നാണ് ഈ രീതി അറിയപ്പെടുന്നത്. 2000ൽ കണ്ടെത്തിയ ഈ ദിനോസർ മുട്ട യിങ് ലിയാങ് സ്റ്റോൺ നേച്ചർ ഹിസ്റ്ററി മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. മ്യൂസിയം നവീകരിക്കുന്നതിന്റെ ഭാഗമായി പഴയ ഫോസിലുകൾ വേർതിരിക്കുമ്പോൾ മുട്ടയ്ക്കുള്ളിൽ ഭ്രൂണമുണ്ടെന്ന നിഗമനത്തിൽ കൂടുതൽ പഠനങ്ങൾ നടത്താൻ തീരുമാനിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |