മസ്കറ്റ്: രാജ്യത്ത് കൊവിഡിന്റെ സൗജന്യ ബൂസ്റ്റർ ഡോസ് സ്വദേശികൾക്ക് മാത്രമാണ് നൽക്കുന്നതെന്ന് ഒമാൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ വിദേശികൾക്ക് ഫീൽഡ് ആശുപത്രിയിൽ നിന്നോ പൊതു ആശുപത്രികളിൽ നിന്നോ സർക്കാർ ഉടമസ്ഥതയിലുള്ള ക്ലിനിക്കുകളിൽ നിന്നോ ബൂസ്റ്റർ ഡോസ് ലഭിക്കില്ലെന്ന് പ്രൈമറി ഹെൽത്ത് മേധാവി ഡോ. നിഹാൽ അഫീഫി അറിയിച്ചു. പ്രവാസികൾക്ക് ബൂസ്റ്റർ ഡോസ് വേണമെങ്കിൽ സ്വകാര്യ ആശുപത്രികളിലോ ക്ലിനിക്കുകളിലോ പോകേണ്ടി വരും. എന്നാൽ ബൂസ്റ്റർ ഡോസിന്റെ കാര്യത്തിൽ മാത്രമാണ് ഈ നിബന്ധനയുള്ളത്. വിദേശികൾക്ക് ആദ്യ രണ്ട് ഡോസ് വാക്സിനുകളും ഗവൺമെന്റ് ആശുപത്രികളിൽ നിന്ന് ലഭിക്കുന്നതാണ്. ഒമാനിൽ കൊവിഡ് കേസുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് 18 വയസിന് മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസിനുള്ള അംഗീകാരം നല്കിക്കൊണ്ട് സർക്കാർ ഉത്തരവിറക്കിയത്. മൂന്നാം ഡോസായി ഫൈസർ ബയോൺടെക് വാക്സിനാണ് ഒമാനിൽ നല്കി വരുന്നത്. പുതിയ വകഭേദങ്ങളെ നേരിടാൻ ബൂസ്റ്റർ ഡോസ് എടുക്കേണ്ടത് അത്യാവശ്യമാണെന്ന് ആരോഗ്യപ്രവർത്തകർ അറിയിച്ചിട്ടുണ്ട്. രാജ്യത്ത് സ്വദേശികളും വിദേശികളുമായി 2,30,000 പേർ ഇനിയും വാക്സിൻ സ്വീകരിക്കാത്തവർ ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നിലവിൽ ഒമാനിൽ 16 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചിരിക്കുന്നതെങ്കിലും 90 പേർക്ക് ഒമിക്രോൺ ബാധിച്ചതായി സംശയിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയത്തിലെ ഡിസീസ് സർവൈലൻസ് ആൻഡ് കൺട്രോൾ ഡയറക്ടർ ജനറൽ ഡോ. സെയ്ഫ് അൽ അബ്രി പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |