വാഷിംഗ്ടൺ : യു.എസിൽ കൊവിഡ് കേസുകൾ നിയന്ത്രണാതീതമാകുന്നുവെന്നതിന്റെ സൂചനകൾ നല്കി പ്രതിദിന രോഗികളുടെ എണ്ണം 13 ലക്ഷം കടന്നു. തിങ്കളാഴ്ച രാജ്യത്ത് 13.5 ലക്ഷം പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന കേസുകളാണിത്. ജനുവരി 3 നാണ് യു.എസിൽ പ്രതിദിന രോഗികൾ ആദ്യമായി 10 ലക്ഷം കടന്നത്. രോഗം ബാധിച്ച് ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണത്തിലുള്ള വർദ്ധനവ് ആരോഗ്യ സംവിധാനത്തെ സാരമായി ബാധിച്ചേക്കാമെന്ന് ആരോഗ്യ പ്രവർത്തർ മുന്നറിയിപ്പ് നല്കുന്നുണ്ട്. തിങ്കളാഴ്ച മാത്രം യു.എസിൽ 136,604 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ വർഷം ജനുവരിയിൽ 132,051 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു ഇതിനു മുൻപത്തെ ഏറ്റവും ഉയർന്ന കണക്ക്. അതേ സമയം കൊവിഡിനെ തുടർന്ന് 2020ൽ മരിച്ച യുവാക്കളേക്കാൾ കൂടുതലാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയതെന്ന് റിപ്പോർട്ട്. ഇതിന് പ്രധാന കാരണം പ്രതിരോ കുത്തിവയ്പ്പെടുക്കാൻ കാണിച്ച വിമുഖതയാണ്. യുവാക്കളെ അപേക്ഷിച്ച് പ്രായമായവരിൽ വാക്സിനേഷൻ നിരക്ക് കൂടുതലായതിനാൽ ഇവർക്ക് രോഗത്തെ കുറച്ചു കൂടി ഫലപ്രദമായി ചെറുക്കാൻ സാധിച്ചുവെന്ന് വിവിധപഠനങ്ങൾ സൂചിപ്പിക്കുന്നു. അതേ സമയം കൊവിഡ് വാക്സിനേഷൻ രണ്ട് ഡോസ് പൂർത്തിയാക്കിയവർക്ക് 5 മാസത്തിന് ശേഷം ബൂസ്റ്റർ ഡോസ് എടുക്കാമെന്ന് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |