വാഷിംഗ്ടൺ : ഉത്തര കൊറിയൻ പൗരന്മാർക്ക് മേൽ ആദ്യ ഉപരോധം ഏർപ്പെടുത്തി ജോ ബൈഡൻ ഭരണകൂടം. ഉത്തര കൊറിയയുടെ തുടർച്ചയായ ഹൈപ്പർസോണിക് മിസൈൽ പരീക്ഷണത്തിന് പിന്നാലെയാണ് അമേരിക്ക ഉപരോധവുമായി രംഗത്തെത്തുന്നത്.
റഷ്യൻ സ്ഥാപനമായ പർസേക് എൽ.എൽ.സിക്കും ആറ് കൊറിയൻ സ്വദേശികൾക്കും ഒരു റഷ്യൻ പൗരനുമാണ് അമേരിക്കയുടെ ഉപരോധം. റഷ്യ, ചൈന എന്നിവിടങ്ങളിൽ നിന്നാണ് മിസൈലുകളുടെ നിർമ്മാണത്തിനും പരീക്ഷണങ്ങൾക്കും വേണ്ട സംവിധാനങ്ങൾ ഉത്തര കൊറിയ സ്വന്തമാക്കിയതെന്ന് യു.എസ് ട്രഷറി ഫോർ ടെററിസം ആൻഡ് ഫിനാൻഷ്യൽ ഇന്റലിജൻസ് ഡിപ്പാർട്ട്മെന്റ് ചൂണ്ടിക്കാട്ടി. നിലവിൽ ഉപരോധം ചുമത്തിയിരിക്കുന്നവർ ഈ രാജ്യങ്ങളിൽ നിന്ന് അനധികൃതമായി വസ്തുക്കൾ ഉത്തര കൊറിയൻ ആയുധ പരീക്ഷണങ്ങൾക്കായി എത്തിക്കുന്നവരാണ്.
ഹൈപ്പർസോണിക് മിസൈൽ പരീക്ഷണത്തിനുള്ള സോഫ്റ്റ്‌വെയർ, രാസവസ്തുക്കൾ, നിർമ്മാണത്തിന് വേണ്ട ഉരുക്ക് തുടങ്ങിയവ ചൈനയിൽ നിന്ന് അവിടം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കൊറിയൻ പൗരന്മാർ വഴിയാണ് ലഭ്യമാക്കിയതെന്നും ലോകരാജ്യങ്ങൾ വിലക്കിയിട്ടുള്ള നിരവധി ആയുധശേഖരങ്ങൾ ഉത്തര കൊറിയയുടെ പക്കലുണ്ടെന്നും തുടർച്ചയായി നടത്തുന്ന ഹൈപ്പർസോണിക് മിസൈൽ പരീക്ഷണങ്ങൾ അത് വ്യക്തമാക്കുന്നതായും യു.എസ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |