വാഷിംഗ്ടൺ : 2022ൽ തന്നെ കൊവിഡ് 19 മഹാമാരി ' എൻഡെമിക് " ഘട്ടത്തിലേക്ക് കടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പക്ഷേ, ഇനി പുതിയ വകഭേദങ്ങളൊന്നും ഉടലെടുക്കാതിരുന്നാൽ മാത്രമേ അങ്ങനെ സംഭവിക്കൂ എന്നും പ്രശസ്ത സാംക്രമിക രോഗ വിദഗ്ദ്ധനും യു.എസിലെ മുഖ്യ ആരോഗ്യ ഉപദേഷ്ടാവുമായ ആന്റണി ഫൗചി. വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒമിക്രോൺ വകഭേദത്തിന്റെ പശ്ചാത്തലത്തിൽ ലോകമെമ്പാടും കൊവിഡ് കേസുകൾ കുത്തനെ ഉയരുകയാണ്. ഒമിക്രോൺ വകഭേദം മിക്കവരെയും ബാധിച്ചേക്കാമെന്നും എന്നാൽ വാക്സിനേറ്റഡ് ആയിട്ടുള്ളവരിൽ രോഗം അതിതീവ്രമായേക്കില്ലെന്നും ഫൗചി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സ്ഥിരമായി നിലനിൽക്കുന്നതും എന്നാൽ ഒരു പ്രത്യേക പ്രദേശത്ത് മാത്രം പരിമിതപ്പെടുന്നതുമായ രോഗബാധയാണ് എൻഡെമിക്. എൻഡെമിക് രോഗങ്ങളുടെ വ്യാപനവും നിരക്കും പ്രവചിക്കാൻ സാധിക്കും. മലേറിയ എൻഡെമിക് വിഭാഗത്തിൽ ഉൾപ്പെടുന്നു. കൊവിഡ് എൻഡെമിക് ഘട്ടത്തിലേക്ക് കടന്നാൽ മഹാമാരിയുടെ അവസാനഘട്ടമായി അതിനെ കണക്കാക്കാൻ കഴിയും. അതേ സമയം, കൊവിഡിനെ എൻഡെമിക് ഘട്ടത്തിലേക്ക് എത്തിക്കാൻ ധ്രുതഗതിയിലുള്ള ഒമിക്രോൺ വ്യാപനം സഹായിക്കുമോ എന്ന് ഇപ്പോൾ പ്രവചിക്കാനാവില്ലെന്നും ഫൗചി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |