മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന് സ്വബോധം നഷ്ടമായെന്ന് പ്രതിപക്ഷ നേതാവും മുഖ്യ എതിരാളിയുമായ അലക്സി നവൽനി. നിലവിൽ ജയിലിലാണ് നവൽനി. റഷ്യയുടെ യുക്രെയിൻ അധിനിവേശത്തിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിച്ച ആയിരങ്ങളെ തടവിലാക്കിയതിന് പിന്നാലെയാണ് നവൽനി പ്രതികരിച്ചത്.
റഷ്യയുടെ ആക്രമണത്തിനെതിരെ എല്ലാ ദിവസവും പ്രതിഷേധം തുടരണമെന്നും നവൽനി ആഹ്വാനം ചെയ്തു. സ്വബോധമില്ലാത്ത സർ(പഴയ റഷ്യൻ ചക്രവർത്തിമാരുടെ വിളിപ്പേര്) എന്നാണു നവൽനി പുട്ടിനെ വിശേഷിപ്പിച്ചത്. എല്ലാ റഷ്യക്കാരും യുദ്ധത്തെ പിന്തുണയ്ക്കുന്നില്ലെന്നു കാണിക്കാൻ രാജ്യത്തിനകത്തും പുറത്തും പ്രതിഷേധമുയരണം. വിഷയത്തിൽ ജയിലിലടയ്ക്കപ്പെട്ടവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കണം.
ഇതുവരെ തടവിലായത് 6000ത്തിലധികം പേർ
യുക്രെയിൻ വിഷയത്തിൽ റഷ്യയിൽ പ്രതിഷേധിച്ച 6,840 ഓളം ആളുകളാണ് ജയിലിൽ കഴിയുന്നത്. അതേസമയം, ഒരു മനുഷ്യാവകാശ സംഘടനയുടെ കണക്കു പ്രകാരം ഇതുവരെ 7,624 പേർ അറസ്റ്റിലായിട്ടുണ്ട്. സെന്റ് പീറ്റേഴ്സ്ബർഗ് ഉൾപ്പെടെ റഷ്യയിലെ പ്രധാന നഗരങ്ങളിലെല്ലാം പുട്ടിനെതിരായ പ്രതിഷേധങ്ങൾ തുടരുകയാണ്. റഷ്യയിൽ യുവാക്കളും വൃദ്ധരുമടക്കം പ്രതിഷേധവുമായി തെരിവിലുണ്ട്.
പ്രതിഷേധക്കാർക്കെതിരെ പൊലീസ് കടുത്ത നടപടികളാണ് സ്വീകരിക്കുന്നത്. പൊലീസിനു വഴങ്ങാത്തവരെ വലിച്ചിഴച്ചു കൊണ്ടുപോകുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. സെന്റ്പീറ്റേഴ്സ്ബർഗിൽ ബുധനാഴ്ച മാത്രം 350 പേരെയാണ് അറസ്റ്റു ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |