രാജ്യാന്തരവില ഇന്നലെ ഔൺസിന് 2,069 ഡോളറിൽ
കൊച്ചി: രാജ്യാന്തര സ്വർണവില ഇന്നലെ ഔൺസിന് 2,069 ഡോളറിലേക്ക് കത്തിക്കയറി. ഒന്നരവർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണിത്. മുൻനിര സ്വർണക്കയറ്റുമതി രാജ്യമായ റഷ്യയിൽ നിന്നുള്ള ഇറക്കുമതി കുറയ്ക്കാനുള്ള യൂറോപ്യൻ രാജ്യങ്ങളുടെ തീരുമാനമാണ് വിലക്കുതിപ്പിന് മുഖ്യകാരണം.
ഓഹരിവിപണികളിൽ നിന്ന് പിൻവാങ്ങുന്ന നിക്ഷേപകർ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തെ ആശ്രയിക്കുന്നതും വിലക്കുതിപ്പുണ്ടാക്കുന്നു. 2020 ആഗസ്‌റ്റിൽ രേഖപ്പെടുത്തിയ 2,075 ഡോളറിന്റെ റെക്കാഡ് രാജ്യാന്തരവിപണി ഉടൻ മറികടന്നേക്കും.
കേരളത്തിൽ ഇന്ന് ഗ്രാമിന് 100 രൂപയ്ക്കുമേൽ വർദ്ധന പ്രതീക്ഷിക്കാം. പവന് 800 രൂപയ്ക്കുമേലും ഉയർന്നേക്കും. അതോടെ, ഗ്രാമിന് 5,000 രൂപയും പവന് 40,000 രൂപയും കടക്കും. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നതും വിലവർദ്ധനയുടെ ആക്കം കൂട്ടും.
ഇപ്പോഴത്തെ വില: പവൻ- 39,520 രൂപ
പവൻ റെക്കാഡ് - 42,000 രൂപ (2020 ആഗസ്‌റ്റ് 7)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |