ഇസ്ലാമാബാദ്: അധികാരം നഷ്ടമാകുമെന്ന് ഏറക്കുറെ ഉറപ്പായിട്ടും പാർലമെന്റിലെ അവിശ്വാസ പ്രമേയ വോട്ടെടുപ്പിന് മുമ്പ് രാജിവയ്‌ക്കണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ചർച്ച ചെയ്യാൻ പാർലമെന്റ് സമ്മേളനം ഇന്ന് ആരംഭിക്കുകയാണ്. സഭാംഗത്തിന്റെ മരണം മൂലം പ്രമേയം ഇന്ന് ചർച്ച ചെയ്യാനുള്ള സാദ്ധ്യതയില്ല. നാളെ പ്രമേയം ചർച്ചയ്‌ക്കെടുത്താൽ പാക് ഭരണഘടന പ്രകാരം മൂന്ന് ദിവസത്തിന് ശേഷം ഏഴ് ദിവസത്തിനുള്ളിൽ വോട്ടെടുപ്പ് നടക്കണം.
അതേസമയം, ഭരണകക്ഷിയായ പാകിസ്ഥാൻ തെഹിരീക് ഇ ഇൻസാഫ് പാർട്ടിയുടെ 24 വിമത എം. എൽ.എമാർക്ക് ആയുഷ്കാല അയോഗ്യത കൽപ്പിക്കാൻ ഭരണഘടനാ വ്യവസ്ഥയിൽ വ്യക്തത തേടി ഇമ്രാൻ സർക്കാർ സമർപ്പിച്ച അപേക്ഷയിൽ പാക് സുപ്രീംകോടതി ഇന്നും വാദം തുടരും. ഇന്നലെ അപേക്ഷ പരിഗണിച്ച ചീഫ് ജസ്റ്റിസിന്റെ വിശാല ബെഞ്ച് തുടർ വാദം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
പാകിസ്ഥാനിലെ അടുത്ത പൊതു തിരഞ്ഞെടുപ്പ് 2023ലാണ്. ഇമ്രാൻ രാജിവച്ചാൽ പുതിയ ഒരാളെ പ്രധാനമന്ത്രിയാക്കി കാവൽ ഗവൺമെന്റുണ്ടാക്കി തിരഞ്ഞെടുപ്പ് നേരത്തേ നടത്താൻ സാദ്ധ്യതയുണ്ട്.
തന്നെ കൈവിട്ട സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വയെ അനുനയിപ്പിക്കാനും ഇമ്രാൻ ശ്രമിക്കുന്നുണ്ട്.
ഷാബാസ് ഷെരീഫ് അടുത്ത പ്രധാനമന്ത്രി?
പാകിസ്ഥാൻ മുസ്ലീം ലീഗ് ( നവാസ് ) നേതാവും പാക് പാർലമെന്റിലെ പ്രതിപക്ഷ നേതാവുമായ ഷാബാസ് ഷെരീഫ് ( 71 )അടുത്ത പ്രധാനമന്ത്രിയാകുമെന്ന് പാർട്ടി വൃത്തങ്ങൾ അവകാശപ്പെട്ടു. പഞ്ചാബ് പ്രവിശ്യയുടെ മുൻ മുഖ്യമന്ത്രിയും മുൻപ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഇളയ സഹോദരനുമാണ് ഷാബാസ് ഷെരീഫ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |