ഇസ്ലാമാബാദ് : വിലക്കയറ്റം മൂലം പ്രയാസപ്പെടുന്ന പാക്കിസ്ഥാൻ ജനതയ്ക്ക് മേൽ ഇരുട്ടടിയായി രാജ്യത്ത് ഊർജ്ജ പ്രതിസന്ധിയും രൂക്ഷമാകുന്നു. കൊവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വിദേശനാണ്യ കരുതൽ ശേഖരം കുത്തനെ കുറഞ്ഞതോടെ കൽക്കരിയും പ്രകൃതി വാതകവും ഇറക്കുമതി ചെയ്യാൻ ശേഷിയില്ലാതായതോടെയാണ് വ്യവസായ ശാലകൾക്കും വീടുകൾക്കുമുള്ള വൈദ്യുതിവിഹിതം വെട്ടിക്കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചതെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.9 മാസത്തിനിടെ പാക്കിസ്ഥാന്റെ ഊർജ്ജ ഉപഭോഗം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയിലധികമാണ്. 80 ശതമാനം പെട്രോളും ഡീസലും 35 ശതമാനം മണ്ണെണ്ണയും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് പാകിസ്ഥാൻ. ഡീസൽ നിലയങ്ങളിൽ നിന്നാണ് രാജ്യത്തിനാവശ്യമായ വൈദ്യുതിയുടെ ഏറിയ പങ്കും ഉത്പാദിപ്പിക്കുന്നത്. ആകെ 7,140 മെഗാവാട്ട് ശേഷി വരുന്ന 18 പവർ പ്ലാന്റുകളാണ് അടുത്തിടെ പാക്കിസ്ഥാനിൽ അടച്ചുപൂട്ടിയത്. ഊർജോത്പാദന കേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയാതായതോടെ രാജ്യത്ത് കൂടുതൽ സമയം പവർകട്ട് ഏർപ്പെടുത്തുമെന്നാണ് വിവരം.യുക്രെയിൻ - റഷ്യ യുദ്ധത്തെ തുടർന്ന് പാശ്ചാത്യ രാജ്യങ്ങൾ റഷ്യയ്ക്കുമേൽ ഉപരോധം ഏർപ്പെടുത്തിയതോടെ ക്രൂഡ് ഓയിലിന് വില കുത്തനെ ഉയർന്നതും പാകിസ്ഥാന് തരിച്ചടിയായി.പാക് കറൻസിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതു രാജ്യാന്തര വിപണിയിലെ വാങ്ങൽ ശേഷി ദുർബലപ്പെടുത്തുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |