മോസ്കോ : ഭൂമിയിലെ ഏത് കോണിലെയും ലക്ഷ്യ സ്ഥാനത്തെ തേടിപ്പിടിച്ച് തകർക്കാൻ ശേഷിയുള്ള അതിശക്തമായ പുതിയ സർമത് ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചെന്ന് റഷ്യ. ആണവ പോർമുന വഹിക്കാൻ ശേഷിയുള്ള സർമത് തങ്ങളുടെ ശത്രുക്കളെ രണ്ടാമത് ചിന്തിക്കാൻ പ്രേരിപ്പിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പറഞ്ഞു. സർമതിന്റെ വിക്ഷേപണത്തിൽ ആർമി ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നതായി ഇന്നലെ രാത്രി നടന്ന ടെലിവിഷൻ അഭിസംബോധനയിൽ പുട്ടിൻ വ്യക്തമാക്കി.
' സാത്താൻ 2 " എന്ന സർമത്, കിൻഷൽ, അവൻഗാർഡ് ഹൈപ്പർസോണിക് മിസൈലുകൾക്കൊപ്പം പുട്ടിൻ അവതരിപ്പിച്ച പുതുതലമുറ മിസൈലുകളിൽപ്പെട്ടതാണ്. യുക്രെയിനിൽ കിൻഷൽ ഉപയോഗിച്ചെന്ന് റഷ്യ നേരത്തെ അറിയിച്ചിരുന്നു.
വടക്കൻ റഷ്യയിലെ പ്ലെസെസ്ക് കോസ്മോഡ്രോമിലായിരുന്നു സർമതിന്റെ വിക്ഷേപണമെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. വിദൂര കിഴക്കൻ മേഖലയായ കാംചറ്റ്ക ഉപദ്വീപിലെ ലക്ഷ്യസ്ഥാനത്ത് മിസൈൽ പതിച്ചു.
റഷ്യയുടെ ആയുധപ്പുരയിൽ ഏറ്റവും കൂടുതൽ പ്രഹരശേഷിയുള്ള മിസൈലുകളിലൊന്നാണ് സർമത്. ശത്രുക്കളുടെ നിലവിലെ മിസൈൽ പ്രതിരോധ സംവിധാനങ്ങളെ എല്ലാം നിഷ്പ്രഭമാക്കുംവിധമാണ് സർമതിന്റെ രൂപകല്പന. 200 ടണ്ണിലേറെ ഭാരമുള്ള ഒന്നിലധികം പോർമുനകളെ വഹിക്കാൻ സർമതിന് കഴിയും. 2016 മുതൽ പരീക്ഷണങ്ങൾ ആരംഭിച്ച സർമതിനെ ഈ വർഷം ഉഷർ മിസൈൽ ഡിവിഷന്റെ ഭാഗമാക്കുമെന്നാണ് കരുതുന്നത്.
അതേ സമയം, മിസൈലിന്റെ പതിവ് പരീക്ഷണമാണ് നടന്നതെന്നും നിലവിൽ ഭീഷണിയില്ലെന്നും യു.എസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |