പാരീസ് : ഫ്രാൻസിൽ രണ്ടാം റൗണ്ട് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കും. ഏപ്രിൽ 10ന് നടന്ന ഒന്നാം റൗണ്ടിൽ മുന്നിലെത്തിയ നിലവിലെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും രണ്ടാം സ്ഥാനത്തെത്തിയ തീവ്ര വലതുപക്ഷ സ്ഥാനാർത്ഥി മരീൻ ലെ പെന്നുമാണ് രണ്ടാം റൗണ്ടിൽ ഏറ്റുമുട്ടുന്നത്.
ഇന്ത്യൻ സമയം ഞായറാഴ്ച അർദ്ധ രാത്രിയോടെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരും. തിങ്കളാഴ്ചയാണ് ഔദ്യോഗിക ഫലം പുറത്തുവിടുക. മേയ് 13ന് പുതിയ പ്രസിഡന്റ് അധികാരമേൽക്കും. രണ്ടാം റൗണ്ടിന്റെ പ്രചാരണം ഇന്ന് അവസാനിക്കും.
12 സ്ഥാനാർത്ഥികളായിരുന്നു ആദ്യ റൗണ്ടിൽ മത്സരിച്ചത്. മാക്രോൺ 27.8 ശതമാനം വോട്ടുകൾ നേടിയപ്പോൾ പെന്നിന് ലഭിച്ചത് 23.1 ശതമാനം വോട്ടുകളാണ്. ആദ്യ റൗണ്ടിൽ ഒന്ന്, രണ്ട് സ്ഥാനത്തെത്തുന്ന സ്ഥാനാർത്ഥികളാണ് രണ്ടാം റൗണ്ടിൽ മത്സരിക്കുന്നത്.
ഇമ്മാനുവൽ മാക്രോൺ തന്നെ പ്രസിഡന്റായി തുടർന്നാൽ 20 വർഷത്തിനിടെ രണ്ടാം വട്ടവും തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഫ്രഞ്ച് പ്രസിഡന്റ് എന്ന നേട്ടം അദ്ദേഹത്തിന് സ്വന്തമാകും. നിലവിലെ അഭിപ്രായ സർവേകളിൽ മാക്രോണിന് മുൻതൂക്കമുണ്ടെങ്കിലും പെൻ കടുത്ത പോരാട്ടമാണ് കാഴ്ച വയ്ക്കുന്നത്. 2017ലും രണ്ടാം റൗണ്ടിൽ മാക്രോണും 53കാരിയായ പെന്നും തമ്മിലായിരുന്നു മത്സരം. ഇത് മൂന്നാം തവണയാണ് ലെ പെൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്
ഫ്രാൻസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാണ് ലാ റിപ്പബ്ലിക് ഓൺ മാർഷ് പാർട്ടി സ്ഥാനാർത്ഥിയായ മാക്രോൺ. മുമ്പ് രാജ്യത്തെ സാമ്പത്തിക - ധനകാര്യ മന്ത്രിയായിരുന്ന മാക്രോൺ റഷ്യ - യുക്രെയിൻ വിഷയത്തിൽ നടത്തിയ മദ്ധ്യസ്ഥത ശ്രമങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു.
റഷ്യൻ അനുകൂല നിലപാടാണ് പെൻ സംവാദങ്ങളിലുടനീളം പ്രകടിപ്പിച്ചിരിക്കുന്നത്. അധികാരത്തിലെത്തിയാൽ രാജ്യത്ത് പൊതുസ്ഥലങ്ങളിൽ മുസ്ലിം ശിരോവസ്ത്രങ്ങൾ നിരോധിക്കുമെന്നും അവർ പറഞ്ഞിരുന്നു. രാജ്യത്തേക്കുള്ള കുടിയേറ്റത്തിനും പെൻ എതിരാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |