കൊളംബോ: സാമ്പത്തിക പ്രതിസന്ധി മൂലം വലയുന്ന ശ്രീലങ്കയുമായി നടത്തിയ ചർച്ചകൾ ഫലപ്രദമായിരുന്നുവെന്ന് ഇന്റർനാഷണൽ മോണിട്ടറി ഫണ്ട് (ഐ.എം.എഫ്) . നിലവിലെ പ്രതിസന്ധി ലഘൂകരിക്കാൻ ശ്രീലങ്കയ്ക്കായി അടിയന്തര സഹായ പാക്കേജ് തയ്യാറാക്കുമെന്ന് ലോക ബാങ്കും വ്യക്തമാക്കി. അവശ്യ മരുന്നുകൾ വാങ്ങുന്നതിന് അടിയന്തര സഹായമായി 10 മില്യൺ ഡോളർ ലോക ബാങ്ക് ശ്രീലങ്കയ്ക്ക് അനുവദിച്ചിട്ടുണ്ട്. ഇത് കൂടാതെ 500 മില്യൺ ഡോളറിന്റെ സഹായം ലോക ബാങ്കിന്റെ പരിഗണനയിലാണെന്നും ശ്രീലങ്കൻ ധനമന്ത്രി അലി സബ്രി അറിയിച്ചു. ഈ പണം മരുന്നുകൾ, കുട്ടികൾക്കുള്ള ഭക്ഷണം, ദരിദ്രർക്കുള്ള സഹായം എന്നിവയ്ക്കായി ഉപയോഗപ്പെടുത്തണമെന്ന് ലോക ബാങ്ക് അറിയിച്ചു.സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ശ്രീലങ്കയ്ക്ക് കുറഞ്ഞത് നാല് ബില്യൺ യു.എസ് ഡോളറെങ്കിലും ആവശ്യമാണ്. സാമ്പത്തിക സഹായം അഭ്യർത്ഥിച്ച് ഐ.എം.എഫ്, ലോക ബാങ്ക്, ഇന്ത്യ , ചൈന, ജപ്പാൻ, ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക് എന്നിവയെ ശ്രീലങ്ക സമീപിച്ചിട്ടുണ്ട്.
ഇന്ധനവും വെള്ളവുമില്ല , ശ്രീലങ്കയിൽ വീണ്ടും പവർ കട്ട്
അതേ സമയം ശ്രീലങ്കയിൽ ഇന്ധനത്തിനും വെള്ളത്തിനും ക്ഷാമം രൂക്ഷമായതോടെ മൂന്ന് ദിവസത്തേയ്ക്ക് മൂന്നര മണിക്കൂർ പവർകട്ട് ഏർപ്പെടുത്തി വൈദ്യുതി ബോർഡ്. രാജ്യത്തെ ഏറ്റവും വലിയ വൈദ്യുത കമ്പനിയായ സിലോൺ ഇലക്ട്രിസിറ്റി ബോർഡാണ് ഇക്കാര്യം അറിയിച്ചത്.വൈദ്യുതി ഉത്പാദിപ്പിക്കാൻ ആവശ്യമായ ഇന്ധനവും വെള്ളവും ഇല്ലാത്തതിനാലാണ് നടപടി.
രാജ്യത്തെ വിവിധ സോണുകളാക്കി തിരിച്ച് രാവിലെ 8.30 മുതൽ വൈകുന്നേരം ആറ് മണിവരെ മൂന്ന് മണിക്കൂറും, വൈകുന്നേരം ആറ് മണി മുതൽ 10.30 വരെ 30 മിനിറ്റും വൈദ്യുതി മുടങ്ങുമെന്നാണ് വൈദ്യുതി ബോർഡ് അറിയിച്ചിരിക്കുന്നത്. അതേ സമയം രാജപക്സ സർക്കാർ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കോളേജ് വിദ്യാർഥികളടക്കം നിരവധി പേരാണ് പ്രതിഷേധവുമായി പ്രധാനമന്ത്രിയുടെ വസതിയ്ക്ക് മുന്നിൽ എത്തിയിരിക്കുന്നത്. പ്രസിഡന്റും പ്രധാനമന്ത്രിയും രാജിവയ്ക്കണമെന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നാണ് പ്രക്ഷോഭകരുടെ നിലപാട്.
ശ്രീലങ്കയിൽ നിന്ന് 16 അഭയാർത്ഥികൾ കൂടി തമിഴ്നാട്ടിൽ
ശ്രീലങ്കയിൽ നിന്ന് പൂർണ ഗർഭിണിയടക്കം 15 അഭയാർത്ഥികൾ കൂടി തമിഴ്നാട്ടിലെ ധനുഷ്‌കോടിയിലെത്തി. ഇതോടെ രാജ്യത്തെത്തിയ ശ്രീലങ്കൻ അഭയാർത്ഥികളുടെ എണ്ണം 75 ആയി. ജാഫ്ന നഗരത്തിൽ നിന്ന് ഫൈബർ ബോട്ടിൽ പുറപ്പെട്ട സംഘം ഇന്നലെ രാവിലെയാണ് ധനുഷ്‌കോടിയിലെത്തിയത്. രാമേശ്വരം മറൈൻ പൊലീസ് സ്ഥലത്തെത്തി ഇവരെ മണ്ഡപം പൊലീസ് സ്റ്റേഷനിലേക്കും തുടർന്ന് മണ്ഡപം അഭയാർഥി കാമ്പിലേക്കും മാറ്റി. ശ്രീലങ്കയിൽ വിലക്കയറ്റവും പട്ടിണിയും മൂലമാണ് രക്ഷതേടി ഇവിടെയെത്തിയതെന്ന് അഭയാർത്ഥികൾ പൊലീസിനോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |