ഗുവാഹത്തി : വടക്ക് കിഴക്കൻ മേഖലകളിൽ നിന്ന് സായുധ സേനകൾക്ക് പ്രത്യേക അധികാരം നല്കുന്ന അഫ്സ്പ നിയമം പൂർണമായും പിൻവലിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അസാമിൽ ഐക്യവികസന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 8 വർഷം കൊണ്ട് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ക്രമസമാധാന നിലയിൽ കാര്യമായ പുരോഗതിയുണ്ടായെന്നും അദ്ദേഹം നിരീക്ഷിച്ചു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ വികസന പ്രവർത്തനങ്ങളിൽ മുഖ്യപങ്ക് വഹിക്കുന്ന ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ഡബിൾ എൻജിൻ സർക്കാരിനെയും പ്രധാനമന്ത്രി പ്രശംസിച്ചു. ഇനി ആരെങ്കിലും ഈ സംസ്ഥാനങ്ങളിൽ സന്ദർനത്തിനെത്തിയാൽ ഇവിടത്തെ വികസനപ്രവർത്തനങ്ങൾ കണ്ട് തനിക്കിപ്പോൾ തോന്നുന്ന പോലെ അഭിമാനവും സന്തോഷവും അവർക്കും തോന്നുമെന്നും മോദി നിരീക്ഷിച്ചു. 'സബ്കാ സാത്ത് സബ്കാ വികാസ്' എന്ന മന്ത്രത്തിലൂന്നി രാജ്യത്തെ വികസനത്തിലേക്ക് നയിക്കാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞു. അതേ സമയം 1150 കോടിയുടെ അമൃത് സരോവർ പദ്ധതിക്ക് പ്രധാനമന്ത്രി അസാമിൽ തുടക്കം കുറിച്ചു. ഇത് കൂടാതെ ആറ് കാൻസർ ആശുപത്രികൾ ഉദ്ഘാടനം ചെയ്യുകയും പുതിയ ഏഴ് കാൻസർ ആശുപത്രികൾക്ക് തറക്കല്ലിടുകയും ചെയ്തു.
അസാമിനെ ആരോഗ്യമേഖലയുടെ കേന്ദ്ര ബിന്ദുവാക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാരിന്റെ പിന്തുണയോടെ നടത്തുന്ന അസാം സർക്കാരിന്റെയും ടാറ്റ ട്രസ്റ്റിന്റെയും സംയുക്ത സംരംഭമാണ് അസാം കാൻസർ കെയർ ഫൗണ്ടേഷൻ. ഇതിന് കീഴിൽ സംസ്ഥാനത്തുടനീളം 17 കാൻസർ കെയർ ഹോസ്പിറ്റലുകൾ ആരംഭിച്ച് ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ കാൻസർ കെയർ ശൃംഖല നിർമ്മിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. സർക്കാർ പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ 10 കാൻസർ കെയർ ആശുപത്രികളാണ് നിർമ്മിച്ചത്. ഇതിൽ മൂന്ന് എണ്ണത്തിന്റെ നിർമ്മാണം മാസങ്ങൾക്കകം പൂർത്തിയാകും. രണ്ടാം ഘട്ടത്തിൽ ഏഴ് ആശുപത്രികൾ നിർമ്മിക്കും. ഇതിന്റെ തറക്കല്ലിടൽ പ്രധാനമന്ത്രി ഇന്നലെ നിർവ്വഹിച്ചു. ആശുപത്രികൾക്ക് ജനങ്ങൾക്ക് വേണ്ടിയാണെങ്കിലും ഇന്ന് ഉദ്ഘാടനം ചെയ്തവ ഒഴിഞ്ഞു കിടക്കണമെന്നാണ് താൻ പ്രാർത്ഥിക്കുന്നതെന്ന് മോദി പറഞ്ഞു. എല്ലാവരുടെയും ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ അവസാന വർഷങ്ങൾ ആരോഗ്യമേഖലയ്ക്കായി സമർപ്പിക്കുന്നുവെന്നും എല്ലാവരും അംഗീകരിക്കുന്ന സംസ്ഥാനമായി അസാമിനെ മാറ്റിയെടുക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും ചടങ്ങിൽ പങ്കെടുത്ത രത്തൻ ടാറ്റ പറഞ്ഞു. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ കാൻസർ കെയർ ശൃംഖല നിർമ്മിക്കാൻ കേന്ദ്ര സർക്കാരും ടാറ്റ ട്രസ്റ്റും നൽകുന്ന പിന്തുണയ്ക്ക് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ നന്ദി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |