ദുബായ് : യു.എ.ഇയുടെ പുതിയ പ്രസിഡന്റായി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ (61) ഏഴ് എമിറേറ്റ്സുകളിലെ ഭരണാധിപന്മാർ ചേർന്ന സുപ്രീംകൗൺസിൽ ഏകകണ്ഠമായി തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം അന്തരിച്ച ഷെയ്ഖ് ഖലീഫ ബിൻ സായിദിന്റെ അർദ്ധ സഹോദരനാണ്.
ഇതോടെ യു.എ.ഇയുടെ മൂന്നാമത്തെ പ്രസിഡന്റും അബുദാബിയുടെ 17 ാമത് ഭരണാധികാരിയുമായി ഷെയ്ഖ് മുഹമ്മദ്.
2005 ജനുവരി മുതൽ യു.എ.ഇ സായുധസേനയുടെ ഉപ സർവസൈന്യാധിപനാണ്. 2004 നവംബറിൽ അബുദാബിയുടെ കിരീടാവകാശിയായി.
2019ൽ ഏറ്റവും ശക്തനായ അറേബ്യൻ നേതാവായി ന്യൂയോർക്ക് ടൈംസും ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 പേരിൽ ഒരാളായി ടൈം മാഗസിനും ഷെയ്ഖ് മുഹമ്മദിനെ തിരഞ്ഞെടുത്തിരുന്നു. ഷെയ്ഖ് ഖലീഫ രോഗബാധിതനായ ശേഷം ഏഴു വർഷമായി ഭരണത്തിൽ ഷെയ്ഖ് മുഹമ്മദ് പങ്കാളിയാണ്.
യു.എ.ഇയുടെ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ മൂന്നാമത്തെ മകനായി 1961 മാർച്ച് 11നാണ് ജനനം. യു.എ.ഇ വ്യോമസേനയിൽ പൈലറ്റായി സൈനിക സേവനം നടത്തിയിട്ടുണ്ട്.
മോദിയെ നേരിട്ടെത്തി സ്വീകരിച്ച ഷെയ്ഖ്
ദുബായ് : 2015ൽ യു.എ.ഇയിൽ ആദ്യ സന്ദർശനത്തിനെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഷെയ്ഖ് മുഹമ്മദ് പ്രസിഡൻഷ്യൽ എയർപോർട്ടിൽ നേരിട്ടെത്തിയാണ് സ്വീകരിച്ചത്. യു.എ.ഇയിലെത്തുന്ന രാഷ്ട്രത്തലവൻമാർക്ക് കൊട്ടാരത്തിൽ സ്വീകരണമൊരുക്കുകയാണ് പതിവ്.
പ്രിയ സുഹൃത്ത്; കേരളത്തിൽ
വരും വൻ നിക്ഷേപം
തിരുവനന്തപുരം: ഷെയ്ഖ് മുഹമ്മദും മുൻഗാമികളെപ്പോലെ കേരളത്തിന്റെ പ്രിയ സ്നേഹിതൻ. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വിദേശനിക്ഷേപം തേടി മുഖ്യമന്ത്രി പിണറായി വിജയൻ യു.എ.ഇയിലെത്തിയപ്പോൾ നേരിട്ട് സന്നദ്ധത അറിയിച്ച വ്യക്തിയാണ്. ലോകത്തെ ഏറ്റവും വലിയ നിക്ഷേപക സ്ഥാപനങ്ങളിൽ ഒന്നായ 'മുബദല"യുടെ ചെയർമാനാണ് ഷെയ്ഖ്. മുബദലയ്ക്ക് മുപ്പതിലധികം രാജ്യങ്ങളിലായി 16 ലക്ഷം കോടി രൂപയുടെ നിക്ഷേപമുണ്ട്.
പെട്രോകെമിക്കൽ സമുച്ചയം, ഡിഫൻസ് പാർക്ക്, ലൈഫ് സയൻസ് പാർക്ക്, ഭക്ഷ്യസംസ്കരണ കേന്ദ്രം, വ്യോമയാന വ്യവസായം എന്നിവയിലാണ് മുബദലയ്ക്ക് താത്പര്യം. കേരളത്തിൽ തുറമുഖ മേഖലയിൽ നിക്ഷേപമുള്ള ദുബായ് ഡി.പി വേൾഡും ഇൻഡ്സട്രിയൽ പാർക്ക്, ജലഗതാഗതം എന്നിവയിൽ നിക്ഷേപത്തിന് തയ്യാറാണ്. തിരുവനന്തപുരം- കാസർകോട് ജലപാതയിൽ ഭാഗഭാക്കാനും അവർ തയ്യാറാണ്. ഉദ്യോഗസ്ഥതല നടപടി പുരോഗമിക്കുകയാണ്. ഷെയ്ഖ് മുഹമ്മദ് പ്രസിഡന്റായതോടെ ഇനി കാര്യങ്ങൾ വേഗത്തിലാകും. യു.എ.ഇയിലെ സായിദ് ചാരിറ്റബിൾ ഫൗണ്ടേഷന്റെ ചെയർമാനായ അദ്ദേഹം,പ്രളയകാലത്ത് നമുക്ക് അവശ്യസാധനങ്ങൾ അയച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |