അബുദാബി : യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തിൽ അനുശോചനമറിയിക്കാൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു യു.എ.ഇയിൽ. ഇന്നലെ രാവിലെ ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ അബുദാബി വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ ഉന്നതതല പ്രതിനിധി സംഘം സ്വീകരിച്ചു. യു.എ.ഇയുടെ പുതിയ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉൾപ്പെടെയുള്ള ഭരണാധികാരികളെ നേരിൽക്കണ്ട് ഉപരാഷ്ട്രപതി അനുശോചനം അറിയിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. വെള്ളിയാഴ്ച നിര്യാതനായ ഷെയ്ഖ് ഖലീഫയോടുള്ള ആദരസൂചകമായി ഇന്ത്യയിൽ ശനിയാഴ്ച ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ് എന്നിവരുൾപ്പെടെയുള്ളവർ അനുശോചനം രേഖപ്പെടുത്തിയിരുന്നു.വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ദില്ലിയിലെ യു.എ.ഇ എംബസിയിലെത്തിയാണ് അനുശോചനം അറിയിച്ചത്. യു.എ.ഇയുടെ രണ്ടാമത്തെ പ്രസിഡന്റും രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ മകനുമാണ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ. അദ്ദേഹത്തിന്റെ സഹോദരനാണ് പുതിയ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായിരുന്നു അദ്ദേഹം. ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തി കൂടിയാണ് പുതിയ ഭരണാധികാരിയായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |