ബീജിംഗ്: തായ്‌വാനെ ആക്രമിക്കാൻ ചൈന തയ്യാറെടുക്കുന്നുവെന്ന് സൂചന നൽകുന്ന ഓഡിയോ ക്ലിപ്പുകൾ പുറത്തായി. ആക്രമണത്തെക്കുറിച്ച് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ഉന്നത നേതാക്കളും പീപ്പിൾസ് ലിബറേഷൻ ആർമിയിലെ ഉന്നത ഉദ്യോഗസ്ഥരും തമ്മിൽ നടന്ന ചർച്ചയുടെ ക്ലിപ്പുകളാണ് പുറത്തായതെന്നാണ് വിവരം. യുദ്ധതന്ത്രം സംബന്ധിച്ചുള്ള ചർച്ചകളുടെ 57 മിനിറ്റ് ദൈർഘ്യമുള്ള ഓഡിയോ ക്ലിപ്പ് യൂട്യൂബ് ചാനലായ 'ല്യൂഡ്' സംപ്രേഷണം ചെയ്തു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ തന്നെ ഉന്നതരാണ് ഓഡിയോ സംഭാഷണം ചോർത്തി നൽകിയതെന്നും യൂട്യൂബ് ചാനൽ വ്യക്തമാക്കി. ചൈനയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്തരമൊരു ചോർത്തൽ നടക്കുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ് തായ്‌വാനെ ആക്രമിക്കാനുള്ള നീക്കം നടത്തുന്നുവെന്ന വിവരം പുറംലോകത്തെ അറിയിക്കാനാണ് വിവരം ചോർത്തി നൽകിയതെന്നാണ് സൂചന. പി.എൽ.എയുടെ ഉന്നത ഉദ്യോഗസ്ഥൻ യുദ്ധതന്ത്രം വിശദീകരിക്കുന്നുണ്ടെന്നും കരമാർഗ്ഗമുള്ള ആക്രമണമാണ് ചൈന പദ്ധതിയിടുന്നതെന്നും ഓഡിയോ സന്ദേശത്തെ ആസ്പദമാക്കിയുള്ള റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
പ്രതികരിക്കാതെ ചൈന അതേസമയം, ഓഡിയോ സന്ദേശത്തെക്കുറിച്ച് ചൈന ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇത്തരം ചർച്ചകൾ ചൈനയിൽ സ്ഥിരമായി നടക്കുന്നതാണ്. ഓഡിയോയുടെ പിന്നിൽ തായ്‌വാനാണെന്ന അഭ്യൂഹങ്ങളുമുണ്ട്.
ഡ്രോണുകൾ ബോട്ടുകൾ എന്നിവ നിർമ്മിക്കുന്ന കമ്പനികളുടെ പട്ടികയും യോഗത്തിൽ ഹാജരാക്കിയിരുന്നു. 1.40 ലക്ഷം പട്ടാളക്കാർ, 953 കപ്പലുകൾ അവയുടെ അറ്റകുറ്റപ്പണിക്കായി പ്രത്യേക യാർഡുകൾ, അത്യാഹിത ട്രാൻസ്ഫർ സെന്ററുകൾ, ധാന്യശേഖരണ കേന്ദ്രങ്ങൾ, രക്തദാനത്തിനായി പ്രത്യേക സ്റ്റേഷനുകൾ, എണ്ണ ഡിപ്പോകൾ, ഗ്യാസ് സ്റ്റേഷൻ എന്നിവ ക്രമീകരിക്കാൻ ഗ്വാങ്ഡോങ് പ്രവിശ്യക്ക് നിർദ്ദേശം നൽകിക്കഴിഞ്ഞതായും സന്ദേശത്തിൽ പറയുന്നു.
ചൈന ജനറൽമാരെ വധിച്ചു? ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഉന്നത നേതാക്കൾ പങ്കെടുത്ത യോഗത്തിലെ വിവരങ്ങൾ ചോർന്നതിനെ തുടർന്ന് പീപ്പിൾസ് ലിബറേഷൻ ആർമിയിലെ നാല് ജനറൽമാരെ ചൈന വധിച്ചെന്നും നിരവധിപേർ അറസ്റ്റിലാണെന്നും ചൈനീസ് വംശജയായ മനുഷ്യാവകാശ പ്രവർത്തക ജന്നിഫർ സെംഗ് ട്വീറ്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |