കീവ് : കിഴക്കൻ ഡൊണെസ്കിലെ ലൈമൻ നഗരത്തിന്റെ നിയന്ത്രണം റഷ്യൻ അനുകൂല വിമതർ പിടിച്ചെടുത്തെന്ന് റിപ്പോർട്ട്. വിമത നേതാക്കൾ ടെലിഗ്രാമിലൂടെയാണ് ഇക്കാര്യമറിയിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവിടെ കനത്ത പോരാട്ടം നടന്നുവരികയായിരുന്നു.
കിഴക്കൻ യുക്രെയിനിലെ മെയിൻ റെയിൽവേ ഹബ്ബാണ് ലൈമൻ നഗരം. ക്രാമറ്റോർസ്ക്, സെവെറൊഡൊണെസ്ക് നഗരങ്ങളുടെ മദ്ധ്യത്താണ് ലൈമൻ നഗരത്തിന്റെ സ്ഥാനം. നിലവിൽ യുക്രെയിന്റെ നിയന്ത്രണത്തിലുള്ള നഗരങ്ങളിലേക്കുള്ള പ്രധാന പാതയും ഇതുവഴി കടന്നുപോകുന്നു. സെവെറൊഡൊണെസ്കിന്റെ മൂന്നിൽ രണ്ട് ഭാഗവും ഏറെക്കുറെ റഷ്യൻ നിയന്ത്രണത്തിലായി.
അതേ സമയം, ലുഹാൻസ്കിൽ ഷെല്ലാക്രമണങ്ങളിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. നിപ്രോയിൽ ഇന്നലെ സൈനിക കേന്ദ്രത്തിന് നേരെ നടന്ന റഷ്യൻ മിസൈൽ ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. ഖാർക്കീവിൽ 9 പേർ കൊല്ലപ്പെട്ടു. യുക്രെയിൻ അതിർത്തിയിലേക്ക് കൂടുതൽ സൈന്യത്തെ വിന്യസിക്കുമെന്ന് ബെലറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെൻകോ അറിയിച്ചു.
ഫിൻലൻഡ് പ്രധാനമന്ത്രി യുക്രെയിനിൽ
ഫിൻലൻഡിന്റെ പ്രധാനമന്ത്രി സന്ന മരീൻ യുക്രെയിൻ സന്ദർശിച്ചു. കീവിൽ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയുമായി കൂടിക്കാഴ്ച നടത്തിയ സന്ന മരീൻ ബൂച, ഇർപിൻ നഗരങ്ങൾ സന്ദർശിച്ചു. ആയുധങ്ങൾ നൽകിയതിനും റഷ്യയ്ക്ക് മേലുള്ള ഉപരോധങ്ങളെ പിന്തുണച്ചതിനും സെലെൻസ്കി ഫിൻലൻഡിന് നന്ദിയറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |