ന്യൂഡൽഹി: അമരാവതി ഉമേഷ് പ്രഹ്ലാദ് റാവു കോൽഹെയുടെ കൊലപാതക കേസിലെ മുഖ്യ സൂത്രധാരൻ അമരാവതി സ്വദേശി ഡോ. ഇർഫാൻ ഖാൻ (32) അറസ്റ്റിൽ.
നാഗ്പൂരിൽ നിന്നാണ് ഇയാളെ അമരാവതി സിറ്റി പൊലീസ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.ഇന്നലെ കോടതിയിൽ ഹാജരാക്കിയ ഇയാളെ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
ഐസിസ് ഭീകരർ നടത്തുന്നതിന് സമാനമായ കൊലപാതകമാണിതെന്ന് എൻ.ഐ.എ വ്യക്തമാക്കി.
നഗരത്തിൽ മൃഗ ഡോക്ടറായ ഇർഫാൻ ഖാൻ പ്രതികൾക്ക് പണവും രക്ഷപ്പെടാൻ കാറും നൽകാമെന്ന് വാഗ്ദാനം നൽകിയിരുന്നു. പ്രധാന പ്രതി യൂസഫ് ഖാൻ മുമ്പ് ഉമേഷ് നടത്തുന്ന വെറ്റിനററി മെഡിക്കൽ സ്റ്റോറിൽ ജോലി ചെയ്തിരുന്നു. 2006 മുതൽ ഇർഫാനും ഉമേഷും സുഹൃത്തുക്കളായിരുന്നു. ഇരുവരും അംഗങ്ങളായ ഒരു വാട്സാപ്പ് ഗ്രൂപ്പിൽ നൂപൂർ ശർമ്മയെ പിന്തുണയ്ക്കുന്ന പോസ്റ്റിട്ടതിൽ പ്രകോപിതനായാണ് ഇർഫാൻ ഉമേഷിനെ കൊലപ്പെടുത്താൻ തീരുമാനിച്ചത്.
കേസിൽ യു.എ.പി.എ ചുമത്തിയിട്ടുണ്ട്. കൊലക്കുറ്റം, ഗൂഢാലോചന, വിദ്വേഷം വളർത്തൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.
മുദാസർ അഹമ്മദ് എന്ന സോനു റാസ ഷെയ്ഖ് ഇബ്രാഹിം (22), ഷരൂഖ് പത്താൻ എന്ന ബാദ്ഷാഷ ഹിദായത്ത് ഖാൻ (25), അബ്ദുൾ തൗഫിക് എന്ന നാനു ഷെയ്ഖ് തസ്‌ലിം (24), ഷോയിബ് ഖാൻ എന്ന ഭൂര്യ സാബിർ ഖാൻ (22), അതിബ് റാഷിദ് ആദിൽ റാഷിദ് (22), യൂസഫ് ഖാൻ ബഹാദൂർ ഖാൻ(44) എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾ കുറ്റം സമ്മതിച്ചതായി അന്വേഷണ സംഘം അറിയിച്ചു. കൊലപാതത്തിന് മൂന്ന് ദിവസം മുമ്പ് പ്രതികളിൽ ചിലർ കോൽഹെയുടെ നീക്കങ്ങൾ നിരീക്ഷിച്ചിരുന്നതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ വിക്രം സാലി പറഞ്ഞു. കൊല നടത്താൻ ഉപയോഗിച്ച കത്തി പിടിച്ചെടുത്തതായും അദ്ദേഹം പറഞ്ഞു.
കേസിൽ ആദ്യം
അന്വേഷണം നടത്തിയ പൊലീസ് കവർച്ചയുടെ പേരിലാണ് കൊലപാതകമെന്ന് വരുത്തി തീർക്കാൻ നടത്തിയ ശ്രമത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവന്ദ്ര ഫഡ്നാവിസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |