മോസ്കോ : യുക്രെയിനിലെ റഷ്യൻ അധിനിവേശം ശക്തമായി തുടരുന്നതിനിടെ 604 അടി നീളമുള്ള ഓസ്കാർ II ക്ലാസിലുള്ള കൂറ്റൻ അന്തർവാഹിനിയായ ' ബെൽഗൊറോഡി "നെ തങ്ങളുടെ നാവികസേനയ്ക്ക് കൈമാറി റഷ്യ. വെള്ളിയാഴ്ചയാണ് ബെൽഗൊറോഡിനെ കമ്മിഷൻ ചെയ്തത്.
നോർത്തേൺ ഫ്ലീറ്റിന്റെ ആസ്ഥാനമായ സെവെറൊഡ്‌വിൻസ്കിൽ വച്ചായിരുന്നു ബെൽഗൊറോഡിന്റെ റഷ്യൻ നേവിയിലേക്ക് കമ്മിഷൻ ചെയ്തത്. ഗവേഷണങ്ങൾക്കും ശാസ്ത്ര പര്യവേഷണങ്ങൾക്കും വേണ്ടിയാണ് ബെൽഗൊറോഡിനെ ഉപയോഗിക്കാൻ പോവുകയെന്നാണ് കമാൻഡർ ഇൻ ചീഫായ നിക്കോലെയ് ടെവ്‌മെനോവ് പറഞ്ഞത്.
ബെൽഗൊറോഡിന്റെ പ്രവർത്തന ചുമതല റഷ്യൻ നേവിയ്ക്കാണെങ്കിലും ബെൽഗൊറോഡിന്റെ ഓരോ ധൗത്യത്തിന്റെയും നിയന്ത്രണം റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ കൈകളിലായിരിക്കും.
2019 ഏപ്രിലിലാണ് ബെൽഗൊറോഡിനെ ആദ്യമായി റഷ്യ അവതരിപ്പിച്ചത്.
റഷ്യൻ നാവികസേനയിലേക്ക് 2020 അവസാനം തന്നെ ബെൽഗൊറോഡിനെ ഒദ്യോഗികമായി കമ്മിഷൻ ചെയ്യാനായിരുന്നു പദ്ധതി. എന്നാൽ, ബെൽഗൊറോഡിന്റെ കടലിലെ പരീക്ഷണങ്ങൾ ആരംഭിക്കാൻ വൈകിയതാണ് കമ്മിഷൻ നീളാൻ കാരണം.
വിമാനവാഹിനി കപ്പലുകളെ നിഷ്പ്രയാസം മുക്കാൻ ശേഷിയുള്ള ബെൽഗൊറോഡിനെ ' സിറ്റി കില്ലർ " എന്നാണ് വിശേഷിപ്പിക്കുന്നത്. കടലിൽ നിന്ന് ഒരു ആക്രമണം നടത്തിയാൽ വാഷിംഗ്ടൺ സിറ്റിയെ തകർക്കാനാത്ര ശേഷി ബെൽഗൊറോഡിനുണ്ടെന്നാണ് റഷ്യയുടെ അവകാശവാദം.
കഴിഞ്ഞ 30 വർഷത്തിനിടെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും വലിയ അന്തർവാഹിനിയാണ് ബെൽഗോറാഡ് എന്നാണ് റിപ്പോർട്ട്. ഏകദേശം 30,000 ടൺ വരും ബെൽഗൊറോഡിന്റെ ഭാരം. ആണവ ടോർപിഡോകളെ വഹിക്കാനുള്ള ശേഷിയാണ് ബെൽഗൊറോഡിന്റെ ഏറ്റവും വലിയ പ്രത്യേകത.
കൂടാതെ, സമുദ്രത്തിന്റെ അടിത്തട്ടിലുള്ളവയെ നശിപ്പിക്കാൻ ശേഷിയുള്ള ചെറു അന്തർവാഹിനികളെ വഹിക്കാനും ഈ കൂറ്റൻ അന്തർവാഹിനിയ്ക്ക് കഴിയും. അട്ടിമറി, രഹസ്യ നീക്കങ്ങൾ എന്നിവയ്ക്ക് അനുയോജ്യമായ തരത്തിലാണ് ബെൽഗൊറോഡിന്റെ നിർമ്മാണം.
ഹിരോഷിമയിൽ വർഷിച്ച ബോംബിനെക്കാൾ 130 ഇരട്ടി ശേഷിയുള്ള റഷ്യയുടെ സൂപ്പർ വെപ്പൺ ' പോസിഡോൺ 2M39 " ടോർപിഡോയെ വഹിക്കാൻ കഴിയുന്ന തരത്തിലാണ് ബെൽഗൊറോഡിന്റെ രൂപകല്പന. ആറ് ന്യൂക്ലിയാർ പോസിഡോൺ ടോർപിഡോകളെ ഉൾക്കൊള്ളാനുള്ള സൗകര്യമുണ്ട് ബെൽഗൊറോഡിൽ
ലോകത്ത് നിലവിലുള്ളതിൽ വച്ച് ഏറ്റവും ഉഗ്ര ശേഷിയുള്ള ഹൈടെക് ആയുധങ്ങളിലൊന്നായി മാറുമെന്ന് കരുതപ്പെടുന്ന ഒന്നാണ് 'സൂപ്പർ - വെപ്പൺ" എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സ്റ്റെൽത്ത് ടോർപ്പിഡോ ആയ 'പോസിഡോൺ 2M39".
ആണവോർജ്ജത്തിൽ പ്രവർത്തിക്കുന്ന സ്റ്റെൽത്ത് ടോർപിഡോയായ പോസിഡോൺ ടോർപിഡോകൾക്ക് തീരദേശ മേഖലകളിൽ കനത്ത നാശം വിതയ്ക്കാനാകും. 'റേഡിയോ ആക്ടീവ് സുനാമി' എന്നാണ് പോസിഡോണിന്റെ പ്രഹര ശേഷിയെ വിശേഷിപ്പിക്കുന്നത്.
നാവിക കേന്ദ്രങ്ങൾ, അന്തർ വാഹിനികൾ, തീരദേശ സൈനിക കേന്ദ്രങ്ങൾ തുടങ്ങിയവയെ പോസിഡോൺ സുനാമി പോലെ തകർത്തെറിയുമത്രെ.
പോസിഡോണിനെ കൂടി ഘടിപ്പിച്ചാൽ ബെൽഗൊറോഡിന് മുന്നിൽ അമേരിക്കൻ അന്തർവാഹിനികൾക്ക് പിടിച്ചുനിൽക്കാനാകില്ല. ലോകത്ത് നിർമ്മിക്കപ്പെട്ടതിൽ വച്ച് ഏറ്റവും വലിയ ടോർപിഡോ ആകും 60 അടിയിലേറെ നീളമുണ്ടെന്ന് കരുതുന്നു പോസിഡോൺ. അതേ സമയം, പോസിഡോണിന്റെ പരീക്ഷണങ്ങൾ അവസാനിക്കാൻ ഇനിയും അഞ്ച് വർഷങ്ങൾ കൂടി വേണ്ടി വന്നേക്കുമെന്നാണ് പറയപ്പെടുന്നത്.
നിലവിൽ നോർത്തേൺ ഫ്ലീറ്റിൽ പ്രാരംഭ പരീക്ഷണ റോളിലായിരിക്കും ബെൽഗൊറോഡിനെ ഉപയോഗിക്കുകയെന്നും പിന്നീട് പസഫിക് ഫ്ലീറ്റിലേക്ക് മാറ്റുമെന്നുമാണ് കേൾക്കുന്നത്. നിലവിലെ സാഹചര്യത്തിൽ യു.എസിനും നാറ്റോയ്ക്കുമെതിരെയുള്ള റഷ്യയുടെ മുന്നറിയിപ്പായാണ് ബെൽഗൊറോഡിന്റെ കമ്മിഷനെ കണക്കാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |