ടൊറന്റോ : 1985 ജൂൺ 23ന് എയർ ഇന്ത്യയുടെ ബോയിംഗ് 747 - 237B വിമാനം ( ഫ്ലൈറ്റ് 182 - എംപറർ കനിഷ്ക ) ബോംബുവച്ച് തകർത്ത കേസിൽ ആരോപണ വിധേയനായ പ്രതി റിപുദമൻ സിംഗ് മാലിക് ( 75 ) കാനഡയിൽ ബ്രിട്ടിഷ് കൊളംബിയയിലെ സറീയിൽ തന്റെ കാറിനുള്ളിൽ വച്ച് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു.
പ്രാദേശിക സമയം, വ്യാഴാഴ്ച രാവിലെ 9.30ഓടെയായിരുന്നു സംഭവം. കാറിലെത്തിയ അജ്ഞാത സംഘമാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന. ഇവർ കൃത്യം നടത്തിയ ശേഷം തങ്ങളുടെ കാർ കത്തിച്ചാണ് കടന്നത്. 329 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ ആരോപണ വിധേയനായ മാലികിനെ നാല് വർഷത്തെ തടവിന് ശേഷം കോടതി വിട്ടയച്ചിരുന്നു.
കാനഡയിൽ വസ്ത്ര വ്യാപാര രംഗത്തു പ്രവർത്തിച്ചുവരുന്ന മാലികിന്റെ മരണം ലക്ഷ്യം വച്ച് നടത്തിയ കൊലപാതകമാകാമെന്ന് പൊലീസ് പറയുന്നു. സിഖ് വിഘടനവാദ സംഘടനയായ ഖലിസ്ഥാനിലെ അംഗമായിരുന്ന മാലികിനെ തെളിവുകളുടെ അഭാവത്തിൽ 2005ലാണ് കുറ്റവിമുക്തനാക്കിയത്.
കനിഷ്ക ദുരന്തത്തിന്റെ ആസൂത്രകൻ തൽവീന്ദർ സിംഗ് പർമറിന്റെ അടുത്ത അനുയായി ആയിരുന്നു മാലിക്. കാനഡയിലെ മൊൺട്രിയാലിൽ നിന്ന് ഡൽഹിയിലേക്ക് പറന്നുയർന്ന കനിഷ്‌ക ഐറിഷ് തീരത്തിന് സമീപം അറ്റ്‌ലാൻഡിക് സമുദ്രത്തിന് മുകളിൽ വച്ച് പൊട്ടിത്തെറിച്ച് ജീവനക്കാരടക്കം മുഴുവൻ പേരും കൊല്ലപ്പെടുകയായിരുന്നു. വിമാനത്തിലെ യാത്രക്കാരിൽ 280ഓളം പേർ കനേഡിയൻ വംശജർ ആയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |