ലണ്ടൻ : ചരിത്രത്തിലെ ഏറ്റവും വലിയ തീവ്രമായ കൊടും ചൂടിൽ പുളയുകയാണ് ബ്രിട്ടൺ. ചൊവ്വാഴ്ച 60 വീടുകളാണ് ബ്രിട്ടണിൽ കാട്ടുതീയിലും മറ്റും കത്തി ചാമ്പലായത്. "രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും തിരക്കേറിയ സമയമെന്നാണ് " നിരവധി സ്ഥലങ്ങളിൽ ഒരേ സമയം തീപിടിത്തം റിപ്പോർട്ട് ചെയ്യുന്ന നിലവിലെ അവസ്ഥയെ ബ്രിട്ടണിലെ ഫയർ ബ്രിഗേഡ് വിശേഷിപ്പിക്കുന്നത്.
ചൊവ്വാഴ്ച ചരിത്രത്തിലാദ്യമായി 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ താപനില എത്തിയിരുന്നു. 2019 ലെ റെക്കോഡിനേക്കാൾ 1.5 ഡിഗ്രിയാണ് ഇപ്പോൾ ഉയർന്നത്. ആഗോളതാപനമാണ് നിലവിലെ കൊടുംചൂടിന് കാരണമെന്ന് ശാസ്ത്രലോകം അടിവരയിട്ട് പറയുന്നു.
അതേ സമയം, ഫ്രാൻസ്, പോർച്ചുഗൽ, സ്പെയിൻ, ഗ്രീസ് എന്നിവിടങ്ങളിൽ കാട്ടുതീ വ്യാപകമാണ്. 50 ഡിഗ്രി സെൽഷ്യസ് എത്തിയിട്ടില്ലെങ്കിലും ഈ രാജ്യങ്ങളിലെ താപനില വരും ദശകങ്ങളിൽ 50 ഡിഗ്രിയിലേക്കെത്തുമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.
പ്രകൃതിയിലെ മാറ്റം ചെടികളെയും ബാധിക്കുന്നുണ്ട്. റോസാ പോലുള്ള ലോലമായ ചെടികൾ വൈകാതെ ചൂട് കൂടുതൽ സഹിക്കുന്ന ഡാലിയ പോലുള്ള ചെടികൾക്ക് വഴി മാറേണ്ടി വരുമെന്നാണ് റോയൽ ഹോർട്ടികൾച്ചറൽ സൊസൈറ്റിയുടെ അഭിപ്രായം. ഇത്തവണ പല ചെടികളും നേരത്തെ കരിഞ്ഞുണങ്ങാനും സാദ്ധ്യതയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |