ലണ്ടൻ : കടുത്ത ചൂടിന് പിന്നാലെ യു.കെയിൽ ചരിത്രത്തിലെ ഏറ്റവും വലിയ വരൾച്ചയും പിടിമുറുക്കുന്നു. വരൾച്ച രൂക്ഷമായതോടെ യു.കെയിലെ പ്രധാന സൂപ്പർമാർക്കറ്റുകളിൽ കുപ്പിവെള്ള ഷെൽഫുകൾ സെക്കന്റുകൾക്കുള്ളിൽ കാലിയാകുന്നതായാണ് റിപ്പോർട്ട്. കുപ്പി വെള്ളത്തിന് ക്ഷാമം നേരിടുന്ന ചില സ്ഥാപനങ്ങൾ വിതരണത്തിന് പരിധി നിശ്ചയിച്ചതായും റിപ്പോർട്ടുണ്ട്.
ഒരു കസ്റ്റമർക്ക് ദിവസം മൂന്നു മുതൽ അഞ്ച് വരെ കുടിവെള്ളക്കുപ്പികൾ മാത്രമേ നൽകാനാകൂ എന്ന് ലണ്ടനിലെ ഒരു സൂപ്പർ മാർക്കറ്റ് അറിയിച്ചതായി ബ്രിട്ടീഷ് മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഇത് സംബന്ധിച്ച് പ്രദർശിപ്പിച്ചിരുന്ന പോസ്റ്റർ സൂപ്പർ മാർക്കറ്റ് അധികൃതർ വൈകാതെ നീക്കി.
വേനൽക്കാലത്ത് രാജ്യത്തിന്റെ പല ഭാഗത്തും മതിയായ മഴ ലഭിക്കാത്തതാണ് വരൾച്ചയ്ക്ക് കാരണം. യു.കെയിൽ ഒരു ഡസനോളം പ്രദേശങ്ങൾ വരൾച്ച ബാധിത കേന്ദ്രങ്ങളായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. തെക്കൻ ഇംഗ്ലണ്ടിൽ സെപ്തംബർ വരെ വരണ്ട കാലാവസ്ഥ അനുഭവപ്പെട്ടേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സൂചിപ്പിക്കുന്നു.
ഇന്നലെ താപനില 35 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നിരുന്നു. കടുത്ത വരൾച്ച കാർഷിക വിളകളെ ബാധിച്ചതോടെ ഭക്ഷ്യക്ഷാമമുണ്ടായേക്കാമെന്നും മുന്നറിയിപ്പുണ്ട്. ഉരുളക്കിഴങ്ങ്, ആപ്പിൾ, ബ്രക്കോളി തുടങ്ങിയ വിളകൾ വ്യാപകമായി നശിക്കുന്നതായി റിപ്പോർട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |