കറാച്ചി: മൺസൂൺ മഴ സൃഷ്ടിച്ച പ്രളയത്തിൽ വിറങ്ങലിച്ച് നിൽക്കുന്ന പാകിസ്ഥാന് ഇരട്ടി പ്രഹരം സൃഷ്ടിച്ച് മരുന്ന് ക്ഷാമവും. നിലവിൽ പാകിസ്ഥാനിലെ ലക്ഷക്കണക്കിന് ജനങ്ങൾ മലേറിയ,ഡെങ്കി ഉൾപ്പെടെയുള്ള വിവിധ പകർച്ച വ്യാധികളുടെ ഭീഷണിയിലാണ്.
100 കോടിയിലേറെ വില വരുന്ന മരുന്നുകൾ അടിയന്തരമായി പ്രളയബാധിത മേഖലകളിലെത്തിക്കണമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. പ്രതിസന്ധിഘട്ടം നേരിടുന്നതിൽ പാക് സർക്കാരിനെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്. മഴയും വെള്ളപ്പൊക്കവും തുടരുന്ന പശ്ചാത്തലത്തിൽ 64 ലക്ഷത്തിലേറെ പേർക്ക് സഹായം ലഭ്യമാക്കാനുണ്ട്. 888 ആരോഗ്യസംവിധാനങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചതിൽ 180 എണ്ണം പൂർണമായും തകർന്നു.
പാകിസ്ഥാനിലെ ജനങ്ങൾക്കായി അന്താരാഷ്ട്ര സഹായം അഭ്യർത്ഥിച്ച് വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദ്ദാരി രംഗത്തെത്തി. ജൂൺ മുതൽ ആരംഭിച്ച മൺസൂൺ മഴയിലും പ്രളയത്തിലുമായി ഇതുവരെ 416 കുട്ടികൾ ഉൾപ്പെടെ 1,208 പേരാണ് മരിച്ചത്. 4,896 പേർക്ക് പരിക്കേൽക്കുകയും 11,72,549 വീടുകൾ പൂർണമായോ ഭാഗികമായോ തകരുകയും ചെയ്തു. 7,33,488 വളർത്തുമൃഗങ്ങൾ ചത്തു. 330 ലക്ഷം പേരെ പ്രളയം ബാധിച്ചെന്നാണ് കണക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |