ന്യൂയോർക്ക്: ഇന്ധനം നിറയ്‌ക്കുന്നതിനിടെ നാല് തവണ ചോർച്ച കണ്ടെത്തിയതോടെ നാസയുടെ ചരിത്ര ചാന്ദ്ര പര്യവേഷണ പദ്ധതിയായ ആർട്ടെമിസിലെ ആദ്യ ദൗത്യമായ ആർട്ടെമിസ് -1 ന്റെ വിക്ഷേപണത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ വീണ്ടും മാറ്റി.
ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ ഇന്നലെ ഇന്ത്യൻ സമയം രാത്രി 11.47 മുതൽ ഇന്ന് പുലർച്ചെ 1.47 വരെയായിരുന്നു വിക്ഷേപണസമയം. കാലാവസ്ഥ 60 ശതമാനം അനുകൂലമായിട്ടും ചോർച്ച പരിഹരിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു.
ലോഞ്ച് ടീമിലെ എൻജിനിയർമാരാണ് വിക്ഷേപണം മാറ്റാൻ ആദ്യം ശുപാർശ ചെയ്തത്. പിന്നാലെ വിക്ഷേപണം മാറ്റിയെന്ന് ഇന്നലെ രാത്രി 8.47ന് ലോഞ്ച് ഡയറക്ടർ ചാർലി ബ്ലാക്ക്‌വെൽ - തോംസൺ ഔദ്യോഗികമായി അറിയിച്ചു. ഭാവിയിൽ മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള ദൗത്യത്തിന്റെ റിഹേഴ്സൽ കൂടിയായതിനാൽ സുരക്ഷയ്‌ക്ക് അതീവ പ്രധാന്യം നൽകുന്നതായി നാസ വൃത്തങ്ങൾ പറഞ്ഞു.
ഇനി ചൊവ്വാഴ്ചയായിരിക്കും വിക്ഷേപണം. മൂന്നാം ശ്രമവും പരാജയപ്പെട്ടാൽ പിന്നെ സെപ്തംബർ 19ന് ശേഷമായിരിക്കും വിക്ഷേപണം. ആളില്ലാ ദൗത്യമായ ആർട്ടെമിസ് 1 ഭാവിയിൽ സഞ്ചാരികളെ വഹിക്കാൻ പോകുന്ന ഒറിയോൺ പേടകത്തെ (ക്രൂ മോഡ്യൂൾ) ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തിക്കും. ഒറിയോൺ പേടകം ചന്ദ്രനെ വലംവച്ച് 42 ദിവസത്തിന് ശേഷം ഭൂമിയിൽ തിരിച്ചെത്തും. ലോകത്തെ ഏറ്റവും ശക്തമായ റോക്കറ്റ് എസ്.എൽ.എസ് (സ്പേസ് ലോഞ്ച് സിസ്റ്റം) ആണ് ഒറിയോണിനെ ഭ്രമണപഥത്തിലെത്തിക്കുന്നത്. 30 നില കെട്ടിടത്തിന്റെ ഉയരമുള്ള എസ്.എൽ.എസിന്റെ അടിഭാഗത്താണ് അൾട്രാ - കോൾഡ് ലിക്വിഡ് ഹൈഡ്രജൻ ഇന്ധനചോർച്ച കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |