ലണ്ടൻ: രാഷ്ട്രീയം രക്തത്തിൽ അലിഞ്ഞവരിലൊരാളാണ് ലിസ് ട്രസ്. സ്കൂളിൽ പഠിക്കുമ്പോൾ ഇടതുപക്ഷക്കാരായ മാതാപിതാക്കൾക്കൊപ്പം സമരങ്ങൾക്ക് കൊച്ചു ലിസും ഒപ്പം പോകുമായിരുന്നു.
ബ്രിട്ടന്റെ ആദ്യ വനിതാ പ്രധാനമന്ത്രി മാർഗരറ്റ് താച്ചറായിരുന്നു ലിസിന്റെ ഹീറോയിൻ.
ഏഴുവയസിൽ മാർഗരറ്റ് താച്ചറായി വേഷം കെട്ടി സ്കൂളിലെ മോക്ക് തിരഞ്ഞെടുപ്പിൽ മത്സരിച്ചു.
താച്ചറെ അനുകരിച്ച് ഗംഭീരൻ പ്രസംഗമൊക്കെ ലിസ് നടത്തി. സഹപാഠികളൊക്കെ കൈയടിച്ചു. പക്ഷേ, വോട്ടു ചോദിക്കാൻ വിട്ടുപോയി. കൊച്ചു ലിസ് പോലും തനിക്ക് വോട്ട് ചെയ്തില്ല. ഫലമോ, പൂജ്യം വോട്ടുകളോടെ വീട്ടിലേക്ക് മടങ്ങേണ്ടി വന്നു.
മൂന്നു പതിറ്റാണ്ടുകൾക്കിപ്പുറം, മാർഗരറ്റ് താച്ചറെന്ന ഉരുക്കുവനിതയുടെ പിൻഗാമിയാകാനുള്ള നിയോഗം തനിക്കുണ്ടെന്ന് കൊച്ചു ലിസ് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.
ലണ്ടനിൽ ആണവ പോർമുനകൾ സ്ഥാപിക്കാനുള്ള മാർഗരറ്റ് താച്ചർ സർക്കാരിന്റെ തീരുമാനത്തിനെതിരെ പോരാടുന്ന സംഘടനയുടെ മാർച്ചിൽ കുട്ടിക്കാലത്ത് അമ്മയ്ക്കൊപ്പം പങ്കെടുത്തിരുന്നുവെന്ന് പിന്നീട് ലിസ് വെളിപ്പെടുത്തിയിരുന്നു.
ഓക്‌സ‌്ഫഡ് സർവകലാശാലയിലെ വിദ്യാഭ്യാസ കാലയളവാണ് ലിസിന്റെ രാഷ്ട്രീയ ജീവിതത്തിൽ പ്രധാന വഴിത്തിരിവായത്. ഫിലോസഫിയും സാമ്പത്തിക ശാസ്ത്രവും രാഷ്ട്രീയവും വ്യക്തമായി മനസ്സിലാക്കാനും വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവ പങ്കാളിയാകാനും ആ കാലഘട്ടം സഹായിച്ചു.
1994ൽ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി സമ്മേളനത്തിൽ രാജവാഴ്ച അവസാനിപ്പിക്കണമെന്നും ജനങ്ങൾ ഭരിക്കപ്പെടാൻ ഉളളവരല്ലെന്നും അവർ പ്രസംഗിച്ചു.
പക്ഷേ, പിന്നീട് ലിസ് കൺസർവേറ്റീവ് പാർട്ടിയിൽ കാലുറപ്പിക്കുന്നതാണ് ലോകം കണ്ടത്.
അവിടെയവർ താഴെത്തട്ടിലാണ് പ്രവർത്തനം ആരംഭിച്ചത്.
പടിപടിയായി രാഷ്ട്രീയത്തിൽ പിടിമുറുക്കി.
രണ്ട് പൊതുതിരഞ്ഞെടുപ്പിൽ പരാജയം രുചിച്ച ശേഷം 2006ൽ ഗ്രീൻവിച്ചിൽ നിന്ന് കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് രാഷ്ട്രീയ മോഹങ്ങൾ ചിറകു വിരിച്ചത്.
പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല.
എം.പി, വിദ്യാഭ്യാസമന്ത്രി, പരിസ്ഥിതി സെക്രട്ടറി, നീതിന്യായവകുപ്പ് സെക്രട്ടറി, ട്രഷറി സെക്രട്ടറി, അന്താരാഷ്ട്ര വ്യവസായ സെക്രട്ടറി തുടങ്ങി വിദേശകാര്യ സെക്രട്ടറി വരെയായി.
ജനങ്ങളുടെ പൾസ് അറിഞ്ഞുള്ള പ്രവർത്തനങ്ങളാണ് കൺസർവേറ്റീവ് പാർട്ടിയുടെ നേതൃസ്ഥാനത്തേക്ക് ലിസിനെ നയിച്ചത്.
ഉത്തരവാദിത്വങ്ങളേറെ
പുതുതായി സ്ഥാനമേൽക്കുന്ന പ്രധാനമന്ത്രി, വിലക്കയറ്റവും പണപ്പെരുപ്പവും പിടിച്ചു നിറുത്താനും ഊർജ്ജവില നിയന്ത്രിക്കാനും എന്തുചെയ്യുമെന്നാണ് ബ്രിട്ടീഷ് ജനത ഉറ്റുനോക്കുന്നത്. യുക്രെയിൻ യുദ്ധം, ബ്രക്സിറ്റ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര നയതന്ത്രവിഷയങ്ങളും പുതിയ പ്രധാനമന്ത്രിക്ക് വലിയ ഉത്തരവാദിത്വമാകും.
30 ബില്യൺ പൗണ്ടിന്റെ നികുതി ഇളവും എനർജി ബില്ല് നിയന്ത്രിക്കാനുള്ള അടിയന്തര നടപടിയും ഉറപ്പു നൽകിയായിരുന്നു ലിസ് ട്രസിന്റെ പ്രചാരണ യോഗങ്ങളും ടെലിവിഷൻ ഡിബേറ്റുകളും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |