കീവ് : തെക്ക് - കിഴക്കൻ യുക്രെയിനിലെ സെപൊറീഷ്യ നഗരത്തിലുണ്ടായ മിസൈലാക്രമണത്തിൽ 17 മരണം. 50ഓളം പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം ശനിയാഴ്ച രാത്രിയോടെയാണ് മിസൈലാക്രമമുണ്ടായതെന്നും 20ഓളം വീടുകൾക്കും 50 ബഹുനില കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചെന്നും സെപൊറീഷ്യ സിറ്റി കൗൺസിൽ സെക്രട്ടറി അനറ്റോലി കർട്ടേവ് പറഞ്ഞു.
നാല് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ശനിയാഴ്ച ക്രൈമിയയെ റഷ്യയുമായി ബന്ധിപ്പിക്കുന്ന കൂറ്റൻ കടൽപ്പാലത്തിൽ ഉഗ്ര സ്ഫോടനം ഉണ്ടായതിന് പിന്നാലെയാണ് സെപൊറീഷ്യയിലെ ആക്രമണം.
ആക്രമണത്തിന് പിന്നിൽ റഷ്യയാണെന്ന് യുക്രെയിൻ ആരോപിച്ചു. നിലവിൽ യുക്രെയിന്റെ നിയന്ത്രണത്തിലാണ് സെപൊറീഷ്യ നഗരം. ഈ നഗരത്തെ ഉൾക്കൊള്ളുന്ന സെപൊറീഷ്യ പ്രവിശ്യ റഷ്യയോട് കൂട്ടിച്ചേർക്കപ്പെട്ടെന്ന് കഴിഞ്ഞ മാസമാണ് പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പ്രഖ്യാപിച്ചത്.
ആണവ പ്ലാന്റ് ഉൾപ്പെടെ സെപൊറീഷ്യ പ്രവിശ്യയുടെ മുക്കാൽ ഭാഗവും റഷ്യൻ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. പ്രവിശ്യയുടെ തലസ്ഥാനമായ സെപൊറീഷ്യ നഗരത്തിൽ ഉൾപ്പെടെ നിലവിൽ റഷ്യയും യുക്രെയിനും തമ്മിൽ പോരാട്ടം തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |