കീവ് : ഖേഴ്സൺ നഗരത്തിൽ നിന്ന് റഷ്യൻ സേന പിന്മാറിയതിന് പിന്നാലെ ആഘോഷവുമായി യുക്രെയിൻ ജനത. തെരുവുകളിൽ ജനങ്ങൾ ദേശീയ പതാകകളുമായി ആഘോഷം സംഘടിപ്പിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് നിപ്രോ നദിയുടെ പടിഞ്ഞാറൻ തീരത്തെ ഖേഴ്സൺ മേഖലയിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷൊയ്‌ഗു ഉത്തരവിട്ടത്.
സെപ്തംബറിൽ റഷ്യൻ ഫെഡറേഷനോട് ചേർക്കപ്പെട്ടന്ന് പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പ്രഖ്യാപിച്ച നാല് യുക്രെയിൻ പ്രവിശ്യകളിൽ ഒന്നായ ഖേഴ്സണിന്റെ തലസ്ഥാനമാണ് ഇതേ പേരിലുള്ള ഖേഴ്സൺ നഗരം. നിപ്രോ നദിയുടെ പടിഞ്ഞാറൻ കരയിലാണ് ഖേഴ്സൺ പ്രവിശ്യയുടെ തലസ്ഥാനമായ ഖേഴ്സൺ നഗരം.
എന്നാൽ പ്രവിശ്യയുടെ ഭൂരിഭാഗവും കിഴക്കൻ കരയിലാണ്. കിഴക്കൻ മേഖല ഇപ്പോഴും പൂർണമായും റഷ്യൻ നിയന്ത്രണത്തിലാണ്. പടിഞ്ഞാറൻ മേഖലയിൽ റഷ്യൻ സൈന്യത്തിന് സാന്നിദ്ധ്യം ഉറപ്പിക്കാനായ പ്രവിശ്യയിലെ ഏക പ്രധാന നഗരമായിരുന്നു ഖേഴ്സൺ.
എന്നാൽ, യുക്രെയിൻ സൈന്യം പ്രദേശത്തേക്ക് മുന്നേറ്റം ശക്തമാക്കിയതോടെയാണ് ഇവിടെ നിന്ന് റഷ്യയുടെ പിന്മാറ്റം. ഖേഴ്സൺ നഗരത്തിലെ റഷ്യൻ പിന്മാറ്റം യുക്രെയിന്റെ നിർണായക വിജയമാണെന്നും റഷ്യയ്ക്കേറ്റ കനത്ത തിരിച്ചടിയാണെന്നും യു.എസും യു.കെയും പ്രതികരിച്ചു.
എന്നാൽ പിടിച്ചെടുത്ത ഖേഴ്സൺ പ്രവിശ്യ തങ്ങൾക്കൊപ്പമുണ്ടെന്നും പ്രവിശ്യയുടെ നിയന്ത്രണം പൂർണമായും നേടാനാവാത്തതിൽ ഖേദമില്ലെന്നുമാണ് റഷ്യയുടെ പക്ഷം. തങ്ങളുടെ കീഴിലുള്ള ഖേഴ്സൺ പ്രവിശ്യയുടെ പുതിയ താത്കാലിക തലസ്ഥാനമായി കരിങ്കടൽ തീരത്തെ ഹെനിചെസ്ക് നഗരത്തെ റഷ്യ പ്രഖ്യാപിച്ചു. പ്രവിശ്യയുടെ കിഴക്കൻ മേഖലയിൽ നിന്ന് റഷ്യയ്ക്ക് വ്യോമാക്രമണങ്ങൾ നടത്താമെന്നിരിക്കെ യുക്രെയിന്റെ കൈയ്യിലായ ഖേഴ്സൺ നഗരത്തിൽ സൈന്യം ജാഗ്രത തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |