മിൻസ്ക് : ബെലറൂസ് വിദേശകാര്യ മന്ത്രി വ്ലാഡിമിർ മാകിയുടെ ( 64 ) മരണം ഹൃദയാഘാതം മൂലമെന്ന് റിപ്പോർട്ട്. ഒരു ബെലറൂസ് ദിനപ്പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ശനിയാഴ്ചയാണ് മാകി അന്തരിച്ചത്. എന്നാൽ ബെലറൂസ് സർക്കാർ മരണകാരണം ഇതുവരെ പുറത്തുവിട്ടിട്ടില്ല. വസതിയിൽ വച്ച് അദ്ദേഹത്തിന് പെട്ടെന്ന് ഹൃദയാഘാതമുണ്ടായെന്നും റഷ്യക്കും യുക്രെയിനുമിടെയിൽ പരിഹാര ചർച്ചകൾക്ക് അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചിരുന്നെന്നും റിപ്പോർട്ടിലുണ്ട്. മരണത്തിന് നാല് ദിവസം മുന്നേ അർമേനിയ സന്ദർശിച്ച മാകി മരണത്തിന് തലേദിവസം ഒരു പുരോഹിതനുമായി ഔദ്യോഗിക കൂടിക്കാഴ്ചയും നടത്തിയിരുന്നു. മാകിയുടെ മരണത്തിൽ റഷ്യ ഞെട്ടൽ രേഖപ്പെടുത്തി. നിലവിൽ യുക്രെയിനിൽ തങ്ങളുടെ സഖ്യകക്ഷിയായ ബെലറൂസിന്റെ സൈനികരെ വിന്യസിക്കാൻ റഷ്യ ശ്രമം നടത്തുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് മാകിയുടെ മരണം. അതേ സമയം, മാകിയുടെ മരണത്തെ തുടർന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലവ്‌റൊവ് ഇന്ന് നടത്താനിരുന്ന ബെലറൂസ് സന്ദർശനം മാറ്റിവച്ചു. 2012 മുതൽ ബെലറൂസിന്റെ വിദേശകാര്യ മന്ത്രിയായി പ്രവർത്തിച്ച മാകി 2000 - 2008 കാലയളവിൽ ബെലറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെൻകോയുടെ അസിസ്റ്റന്റായിരുന്നു. 2008 മുതലുള്ള നാല് വർഷം പ്രസിഡന്റിന്റെ ചീഫ് ഒഫ് സ്റ്റാഫായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |