ജക്കാർത്ത: ഇൻഡോനേഷ്യയിലെ ജാവ ദ്വീപിലുള്ള സെമേരു അഗ്നിപർവതം പൊട്ടിത്തെറിച്ചു.ഇതേത്തുടർന്ന് രണ്ടായിരത്തോളം ജനങ്ങളെ മാറ്റിപ്പാർപ്പിച്ചു. ആളപായമോ വലിയ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല. ഇന്നലെ ഇന്ത്യൻ സമയം പുലർച്ചെ 1.16 മുതലാണ് സെമേരുവിൽ സ്ഫോടനം ആരംഭിച്ചത്. പിന്നാലെ അധികൃതർ ഉയർന്ന ലെവലിലുള്ള ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. പൊട്ടിത്തെറി ആറ് ഗ്രാമങ്ങളെ ബാധിച്ചു. ഇവിടങ്ങളിൽ ചാരം നിറഞ്ഞ പുക സൂര്യപ്രകാശത്തെ മൂടി. സ്ഫോടനത്തിന് പിന്നാലെ തെക്കൻ ദ്വീപുകളിൽ ജപ്പാൻ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചെങ്കിലും പിന്നീട് പിൻവലിച്ചു. ലാവാ പ്രവാഹം കണക്കിലെടുത്ത് പ്രദേശവാസികൾ കുറഞ്ഞത് എട്ട് കിലോമീറ്ററെങ്കിലും മാറണമെന്ന് അധികൃതർ അറിയിച്ചു. മുമ്പുണ്ടായ പൊട്ടിത്തെറിയിൽ തകരുകയും ഈയിടെ പുനർനിർമ്മാണം നടത്തുകയും ചെയ്ത പാലത്തിന് ഗുരുതരമായ കേടുപാടുണ്ടായി. പ്രദേശത്ത് മൺസൂൺ മഴ പെയ്യുന്നതിനാൽ ചാരവും പതിക്കുന്നുണ്ട്. ജാവ ദ്വീപിലെ ഏറ്റവും ഉയരം കൂടിയ അഗ്നിപർവതമാണ് ഈസ്റ്റ് ജാവ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന 12,000 അടിയിലേറെ ഉയരമുള്ള സെമേരു. ഏകദേശം 130 ഓളം സജീവ അഗ്നിപർവതങ്ങളാണ് ഇൻഡോനേഷ്യയിലുള്ളത്. കഴിഞ്ഞ വർഷവും ഇതേ സമയത്ത് സെമേരു പൊട്ടിത്തെറിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |