ന്യൂയോർക്ക് : അങ്ങനെ വീണ്ടുമൊരു ക്രിസ്മസ് കാലം കൂടി വന്നെത്തി. അടുത്ത ഞായറാഴ്ച ക്രിസ്മസ് ആഘോഷിക്കാനുള്ള എല്ലാ ഒരുക്കങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പുരോഗമിക്കുകയാണ്. കൊവിഡ് മഹാമാരി സൃഷ്ടിച്ച നിയന്ത്രണങ്ങളിലൂടെയാണ് കഴിഞ്ഞ രണ്ട് വർഷവും ലോകം കടന്നുപോയത്. ഏറെക്കുറെ എല്ലാ രാജ്യങ്ങളും ഈ നിയന്ത്രണങ്ങൾ നീക്കിയ പശ്ചാത്തലത്തിൽ ഇത്തവണത്തെ ക്രിസ്മസ് ഗംഭീരമാക്കാനുള്ള തയാറെടുപ്പിലാണ് ലോകം.
വർണാഭമായ ലൈറ്റുകളും തലയെടുപ്പോടെ ക്രിസ്മസ് ട്രീകളും നഗരങ്ങളിൽ നിറഞ്ഞു. വിപണിയും സജീവമായി. ഒരിക്കൽ ക്രിസ്മസ് എന്ന് കേൾക്കുമ്പോൾ ആദ്യം മനസിലേക്ക് ഓടിയെത്തുന്നവയുടെ കൂട്ടത്തിൽ ക്രിസ്മസ് കാർഡുകളുമുണ്ടായിരുന്നു. സാങ്കേതികവിദ്യ വളർന്നതോടെ ഇന്ന് ഡിജിറ്റൽ രൂപത്തിലാണ് മിക്കവരും ആശംസകൾ കൈമാറുന്നത്.
ചിത്രങ്ങളായും വീഡിയോകളായും സ്റ്റിക്കറുകളായുമൊക്കെ ക്രിസ്മസ് സന്ദേശങ്ങൾ സോഷ്യൽ മീഡിയയിലേക്ക് ഒഴുകുന്നു. കാലമെത്ര കടന്നാലും ക്രിസ്മസ് കാർഡുകളിലൂടെ കൈമാറിയ ഓർമകളുടെ ഗൃഹാതുരത്വം ഒന്ന് വേറെ തന്നെയാണ്. ക്രിസ്മസ് കാർഡുകളുടെ ഉത്ഭവത്തിലേക്ക് ഒന്ന് കണ്ണോടിച്ചാലോ....!
നിറമാർന്ന വർണച്ചിത്രങ്ങൾ
1611ൽ ജർമ്മൻ ഗവേഷകൻ മൈക്കൽ മെയർ ഇംഗ്ലണ്ടിലെ ജെയിംസ് ഒന്നാമനും അദ്ദേഹത്തിന്റെ മകൻ ഹെൻറി ഫ്രെഡറികിനും അയച്ചതാണ് അറിയപ്പെട്ടിട്ടുള്ളതിലെ ആദ്യ ക്രിസ്മസ് കാർഡ്. 1843ൽ സർ ഹെൻറി കോൾ ആണ് ഇംഗ്ലണ്ടിൽ ആദ്യമായി വാണിജ്യപരമായി ക്രിസ്മസ് കാർഡ് എന്ന ആശയം കൊണ്ടുവന്നത്. സുഹൃത്തും ചിത്രകാരനുമായ ജോൺ ഹോർസ്‌ലിയുമായി ചേർന്നാണ് ഹെൻറി ക്രിസ്മസ് കാർഡിന് രൂപം നൽകിയത്. ആദ്യത്തെ ക്രിസ്മസ് കാർഡ് ഒരു ഷില്ലിംഗിനാണ് വിറ്റത്. ഏകദേശം 1000ത്തോളം കാർഡുകൾ വിറ്റു പോയി.
ആദ്യകാലത്ത് യേശുവിന്റെ ജനത്തെ സൂചിപ്പിക്കുന്ന ചിത്രങ്ങളോട് കൂടിയ ക്രിസ്മസ് കാർഡുകളായിരുന്നു പ്രചാരത്തിലുണ്ടായിരുന്നത്. പക്ഷികളും പ്രകൃതി ദൃശ്യങ്ങളും കാർഡുകളെ ജനപ്രിയമാക്കി. പ്രിന്റിംഗ് ശൈലിയിലുണ്ടായ മാറ്റങ്ങൾ ക്രിസ്മസ് കാർഡിലും മാറ്റങ്ങൾ ഉണ്ടാക്കി. 1849കളിൽ ക്രിസ്മസ് കാർഡിന് അമേരിക്കയിലും പ്രചാരമേറി.
ആദ്യകാലങ്ങളിൽ സമ്പന്നരായിരുന്നു കാർഡ് ഉപയോഗിച്ചിരുന്നത്. 1915ൽ അമേരിക്കക്കാരനായ ജോയ്സ് ഹാളും രണ്ട് സഹോദരൻമാരും ചേർന്ന് ഹാൾമാർക്ക് കാർഡ്സ് എന്ന ഗ്രീറ്റിംഗ് കാർഡ് കമ്പനി സ്ഥാപിച്ചു. ഇന്നും ലോകത്തെ ഏറ്റവും വലിയ ക്രിസ്മസ് കാർഡ് നിർമാതാക്കളിൽ ഒന്നാണ് ഹാൾമാർക്ക്. പിന്നീട് തുറക്കുമ്പോൾ പാട്ടു കേൾക്കുന്നതും ലൈറ്റ് കത്തുന്നതുമായ കൂറ്റൻ ക്രിസ്മസ് കാർഡുകൾ വരെ ലോകവിപണിയിലെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |