ബാങ്കോക്ക്: ഞായറാഴ്ച രാത്രി തായ്‌ലൻഡ് ഉൾക്കടലിൽ കൊടുങ്കാറ്റിനെ തുടർന്ന് മുങ്ങിയ തായ്‌ലൻഡ് നേവിയുടെ എച്ച്.ടി.എം.എസ് സുഖോതായ് യുദ്ധക്കപ്പലിലുണ്ടായിരുന്ന ആറ് നാവികരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ആകെ 105 നാവികരാണ് കപ്പലിലുണ്ടായിരുന്നത്. ഇതിൽ 23 പേർക്കായി തിരച്ചിൽ തുടരുകയാണ്. 76 പേരെ രക്ഷപെടുത്തി. ഇതിൽ ഒരാളെ ഇന്നലെയാണ് രക്ഷപെടുത്തിയത്.
പ്രച്വാപ് ഖിരി ഖാൻ പ്രവിശ്യയിലെ ബാംഗ് സാഫന് കിഴക്ക് 32 കിലോമീറ്റർ അകലെ കടലിൽ പട്രോളിംഗ് നടത്തവെയാണ് എച്ച്.ടി.എം.എസ് സുഖോതായ് മുങ്ങിയത്. 9 അടി വരെ ഉയരത്തിലുള്ള ശക്തമായ തിരമാലകൾ കപ്പലിന്റെ പവർ റൂമിലേക്ക് ഇരച്ചുകയറുകയും ഷോർട്ട് സർക്യൂട്ടുണ്ടായി വൈദ്യുതി വിച്ഛേദിക്കപ്പെട്ടതോടെയുമാണ് കപ്പലിന്റെ നിയന്ത്രണം നാവികർക്ക് നഷ്ടമായത്. 1980കളിൽ തായ് നേവിക്ക് വേണ്ടി യു.എസിൽ നിർമ്മിച്ച കപ്പലാണ് എച്ച്.ടി.എം.എസ് സുഖോതായ്.
തായ് നേവിയും എയർഫോഴ്സും തിരച്ചിൽ തുടരുകയാണ്. നാല് യുദ്ധക്കപ്പലുകളും നിരവധി ഹെലികോപ്റ്ററുകളും ഡ്രോണുകളും കടലിൽ 50 ചതുരശ്ര കിലോമീറ്റർ മേഖലയിൽ നടക്കുന്ന രക്ഷാപ്രവർത്തനത്തിന്റെ ഭാഗമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |