ലണ്ടൻ : ശമ്പള വർദ്ധനവും മികച്ച ജോലി സൗകര്യവും ആവശ്യപ്പെട്ട് യു.കെയിൽ ബോർഡർ ഫോഴ്സ് ഉദ്യോഗസ്ഥർ പണിമുടക്ക് തുടങ്ങി. ഹീത്രോ, ഗാറ്റ്‌വിക്, ബിർമിംഗ്ഹാം, കാർഡിഫ്, മാഞ്ചസ്റ്റർ, ഗ്ലാസ്ഗോ ഉൾപ്പെടെയുള്ള പ്രധാന വിമാനത്താവളങ്ങളിലെയും ന്യൂഹേവൻ ഉൾപ്പെടെയുള്ള തുറമുഖങ്ങളിലെയും പബ്ലിക് ആൻഡ് കൊമേഴ്സ്യൽ സർവീസസ് യൂണിയനിലെ അംഗങ്ങളായ ആയിരത്തിലേറെ ഉദ്യോഗസ്ഥരാണ് പണിമുടക്കിയത്. പണിമുടക്ക് വിമാനത്താവളങ്ങളിലെ പാസ്പോർട്ട് കൺട്രോൾ ഡെസ്കുകളുടെ പ്രവർത്തനത്തെ ബാധിച്ചു.
വിദേശരാജ്യങ്ങളിൽ നിന്ന് യു.കെയിലേക്കെത്തിയ യാത്രക്കാർക്ക് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിൽ കാലതാമസമുണ്ടാകുമെന്ന് അധികൃതർ ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു. വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ പാസ്‌പോർട്ട് പരിശോധിക്കാൻ സൈനികരെയും മറ്റ് സർക്കാർ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.
തിങ്കളാഴ്ച വരെ പണിമുടക്ക് തുടരും. 28 മുതൽ 31 വരെ രണ്ടാം ഘട്ട പണിമുടക്കും നടത്തും. ശമ്പളത്തിൽ 2 ശതമാനം വർദ്ധന ആവശ്യപ്പെട്ടിട്ടും സർക്കാർ വഴങ്ങാതെ വന്നതോടെയാണ് ഉദ്യോഗസ്ഥർ സമരത്തിലേക്ക് നീങ്ങിയത്. അതേ സമയം, രാജ്യത്തെ റോയൽ മെയിൽ പോസ്റ്റൽ ജീവനക്കാരും ഇന്നലെ പണിമുടക്കി. ഇന്നും തുടരും. തെക്ക് കിഴക്കൻ ഇംഗ്ലണ്ടിലെയും ലണ്ടനിലെയും നാഷണൽ ഹൈവേ ജീവനക്കാർ വ്യാഴാഴാച മുതൽ പണിമുടക്ക് തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |