വത്തിക്കാൻ: ഇന്നലെ സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ പൊതുദർശനത്തിന് വച്ച മുൻ മാർപാപ്പ ബെനഡിക്‌ട് പതിനാറാമന്റെ (95) ഭൗതികശരീരത്തിന് മുന്നിൽ ആദരാഞ്ജലിയർപ്പിക്കാൻ ഒഴുകിയെത്തി ആയിരക്കണക്കിന് വിശ്വാസികൾ. വാർദ്ധക്യ സഹജമായ അവശതകളെ തുടർന്ന് ഡിസംബർ 31നായിരുന്നു ബെനഡിക്‌ട് പതിനാറാമൻ അന്തരിച്ചത്.
വ്യാഴാഴ്ച വത്തിക്കാൻ ചത്വരത്തിൽ ഫ്രാൻസിസ് മാർപാപ്പയുടെ കാർമ്മികത്വത്തിലാണ് ബെനഡിക്‌ട് പതിനാറാമന്റെ സംസ്കാരം നടക്കുക. 600 വർഷത്തിനിടെ ആദ്യമായാണ് നിലവിൽ പദവിയിൽ തുടരുന്ന ഒരു മാർപാപ്പ തന്റെ മുൻഗാമിയ്ക്കായി അന്ത്യകർമ്മങ്ങൾക്ക് നേതൃത്വം വഹിക്കുന്നതെന്ന സവിശേഷതയുമുണ്ട്.
ബെനഡിക്‌ട് പതിനാറാമന്റെ ആഗ്രഹപ്രകാരം ലളിതമായാണ് സംസ്കാരച്ചടങ്ങുകൾ നടക്കുക. ബുധനാഴ്ച വൈകിട്ട് 7 വരെ വരെ പൊതുദർശനം തുടരും. ഇന്നലെ പുലർച്ചെ തന്നെ പൊതുദർശനത്തിനായുള്ള നീണ്ട ക്യൂ വത്തിക്കാൻ ചത്വരത്തിൽ നീണ്ടിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ ഇക്കൂട്ടത്തിലുണ്ടായിരുന്നു.
ബസലിക്കയിൽ രണ്ട് സ്വിസ് ഗാർഡുകളുടെ കാവലിലുള്ള ബെനഡിക്‌ട് പതിനാറാമന്റെ ഭൗതികശരീരത്തിന് മുന്നിൽ വിശ്വാസികൾ പ്രാർത്ഥന അർപ്പിച്ചു. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി, പ്രസിഡന്റ് സെർജിയോ മാറ്ററെല്ല ഉൾപ്പെടെയുള്ള നേതാക്കളും ഇന്നലെ ബസലിക്കയിലെത്തി.
ഇറ്റലി, ബെനഡിക്‌ട് പതിനാറാമന്റെ ജന്മദേശമായ ജർമ്മനി എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളെ മാത്രമേ സംസ്കാരച്ചടങ്ങിൽ അതിഥികളായി ഔദ്യോഗികമായി ക്ഷണിക്കുന്നുള്ളൂ എന്ന് വത്തിക്കാൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |