ന്യൂയോർക്ക് : ബ്രിട്ടീഷ് നടൻ ജൂലിയൻ സാൻഡ്സിനെ (65) ഹൈക്കിംഗിനിടെ കാണാതായി. കഴിഞ്ഞ വെള്ളിയാഴ്ച ലോസ്ആഞ്ചലസിന് വടക്ക് സാൻ ഗബ്രിയേൽ മലനിരകളിലെ ബാൽഡി ബോൾ മേഖലയിൽ വച്ച് മോശം കാലാവസ്ഥയ്ക്കിടെയാണ് നടനെ കാണാതായതെന്നാണ് വിവരം. ഇന്നലെയാണ് കാണാതായ വ്യക്തി സാൻഡ് ആണെന്ന് പൊലീസ് പുറത്തുവിട്ടത്. ഹിമപാത സാദ്ധ്യത മുൻനിറുത്തി രക്ഷാപ്രവർത്തനം തടസപ്പെടുന്നുണ്ടെങ്കിലും ഡ്രോൺ, ഹെലികോപ്റ്റർ മാർഗം തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. അമേരിക്കൻ പൗരനായ മറ്റൊരു ഹൈക്കറേയും ഇവിടെ കാണാതായിട്ടുണ്ട്. കഴിഞ്ഞാഴ്ച മേഖലയിൽ ഒരു സ്ത്രീ ഹൈക്കിംഗിനിടെ 500 അടി താഴ്ചയിലേക്ക് വീണ് മരിച്ചിരുന്നു. കുടുംബത്തോടൊപ്പം നോർത്ത് ഹോളിവുഡിലാണ് ജൂലിയൻ സാൻഡ്സ് കഴിയുന്നത്. എ റൂം വിത്ത് എ വ്യൂ, ദ കില്ലിംഗ് ഫീൽഡ്സ്, ലീവിംഗ് ലാസ് വേഗാസ്, ദ ഫാന്റം ഒഫ് ദ ഒപ്പേറ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച സാൻഡ്സ് 24, സ്മോൾവില്ല് ഉൾപ്പെടെ നിരവധി ടി.വി ഷോകളുടെയും ഭാഗമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |