ന്യൂയോർക്ക് : മാതാവ് കാൻസർ ബാധിച്ച് മരിച്ചതിനെ തുടർന്ന് ലീവെടുത്ത ശേഷം തിരികെ ജോലിയിൽ പ്രവേശിച്ച സോഫ്റ്റ്‌വെയർ എൻജിനിയറെ പിരിച്ചുവിട്ട് ഗൂഗിൾ. ആഗോള തലത്തിൽ 12,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റ് അടുത്തിടെയാണ് പ്രഖ്യാപിച്ചത്. ജോലി നഷ്ടപ്പെട്ട 12,000 പേരിൽ ഒരാളായ ടോമി യോർക്കാണ് തന്റെ നിസ്സഹായാവസ്ഥ സമൂഹ മാദ്ധ്യമത്തിലൂടെ വെളിപ്പെടുത്തിയത്.
യു.എസിലെ സാൻഫ്രാൻസിസ്കോ ആസ്ഥാനമായി പ്രവർത്തിച്ച ടോമിയുടെ മാതാവ് ഡിസംബറിലാണ് മരിച്ചത്. കഴിഞ്ഞാഴ്ചയാണ് തന്നെ ഗൂഗിൾ ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. ലീവ് കഴിഞ്ഞെത്തിയ നാലാം ദിവസമായിരുന്നു ഇത്. പിരിച്ചുവിടലിന് സ്വീകരിച്ച മാനദണ്ഡം എന്താണെന്ന് തനിക്കറിയില്ല.
പരിശീലനം കഴിഞ്ഞ് പ്രോജക്ടുകളിലേക്ക് തന്നെ ഉൾപ്പെടുത്തി തുടങ്ങിയ അവസരത്തിലാണ് മാതാവിന് പാൻക്രിയാറ്റിക് കാൻസറിന്റെ നാലാം ഘട്ടം കണ്ടെത്തിയത്. പിരിച്ചുവിടലിനോടനുബന്ധിച്ച് തനിക്ക് ലഭിച്ച പാക്കേജിന് ടോമി കമ്പനിക്ക് നന്ദി അറിയിക്കുകയും ചെയ്തു.
ആകെ ജീവനക്കാരുടെ ആറ് ശതമാനം പേരെയാണ് ഗൂഗിൾ പിരിച്ചുവിടുന്നത്. പിരിച്ചുവിടുന്ന ജീവനക്കാർക്ക് ബോണസും ഇൻഷ്വറൻസും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഉറപ്പാക്കുമെന്ന് ഗൂഗിൾ, ആൽഫബെറ്റ് സി.ഇഒ സുന്ദർ പിച്ചൈ അറിയിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധി മുൻനിറുത്തി ആമസോൺ, ട്വിറ്റർ, മൈക്രോസോഫ്റ്റ്, മക്ഡൊണാൾഡ്സ് തുടങ്ങിയ ആഗോള ഭീമൻമാരിൽ നേരത്തെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |