എല്ലാക്കാലത്തും കുളമായിരിക്കാനാണോ എറണാകുളത്തിന്റെ തലയിലെഴുത്ത്? കോർപ്പറേഷനായും മെട്രോനഗരമായും വിശാലകൊച്ചിയായും വളർന്ന് തിടംവച്ച എറണാകുളത്തിന് ചരിത്രവഴിയിലൂടെ പിന്നാക്കം പോകേണ്ടിവരുമോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. എറണാകുളത്തെ പ്രളയഭീഷണിയെക്കുറിച്ചും ഒഴിയാത്ത വെള്ളക്കെട്ടുകളെക്കുറിച്ചും മുരളി തുമ്മാരുകുടിയുടെ നിരീക്ഷണങ്ങളും ഈ വഴിക്കാണ് മുന്നേറുന്നത്. ചതുപ്പുനിലങ്ങളെക്കൊണ്ട് ഏറെക്കുറെ വിജനമായിരുന്നു എറണാകുളമെന്ന് ചരിത്രകാരന്മാർ പറയുന്നു. നഗരത്തെ കുളങ്ങൾകൊണ്ടു മാത്രമേ ഇനി രക്ഷിക്കാനാവൂ എന്ന് തുമ്മാരുകുടി പറയുന്നു. ഇത്തരം നഗരങ്ങളെ സ്പോഞ്ച് നഗരങ്ങൾ എന്ന് പറയും. കായലും തോടുകളും കനാലുകളും ചതുപ്പുനിലങ്ങളും പുഴയോരങ്ങളും നികത്തി കൂറ്റൻ ഫ്ളാറ്റുകളും വ്യവസായ സമുച്ചയങ്ങളും പാർപ്പിടങ്ങളുമുണ്ടാക്കി. നഗരത്തിൽ നിന്നുള്ള ജലപ്രവാഹങ്ങൾക്ക് കായലിലേക്ക് ഒഴുകിയിറങ്ങാനാവാത്ത നിലയായി. മഴ പെയ്താലുടനെ വെള്ളപ്പൊക്കവും വെള്ളക്കെട്ടുമായി. മഴപെയ്താൽ ആദ്യം കുളമായി മാറുന്നത് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡും എം.ജി റോഡുമൊക്കെയാണ്. ഇതിന് കോർപ്പറേഷന്റെ പതിവു ചെപ്പടിവിദ്യകൾകൊണ്ടോ എൻജിനിയറിംഗ് പൊടിക്കൈകൾ കൊണ്ടോ ശാശ്വത പോംവഴി കണ്ടെത്താനാവില്ലെന്നും തുമ്മാരുകുടി.
നദീമുഖങ്ങളും കായലുകളും ചെളികൊണ്ട് നിറഞ്ഞിരിക്കുന്നു. വല്ലാർപാടം ടെർമിനലിനായി നിർമ്മിച്ച തീവണ്ടിപ്പാത കൂറ്റൻ കോൺക്രീറ്റ് തൂണുകളിൽ നോക്കുകുത്തിപോലെ ഉപയോഗശൂന്യമായി നില്ക്കുന്നു. ഹൈക്കോടതിയും സർക്കാരും ഉത്തരവിട്ടിട്ടും റെയിൽവേ നിർമ്മാണത്തിനായി കെട്ടിയ വടുതലയിലെ മൺബണ്ട് നീക്കംചെയ്യാൻ പോലും ട്രസ്റ്റ് അനങ്ങുന്നില്ല. നദീമുഖങ്ങളിൽ അടിഞ്ഞ ചെളി നീക്കാൻ ആരുമില്ല. നികുതി പിരിക്കുന്ന കോർപ്പറേഷൻ എറണാകുളത്തുകാരുടെ കഷ്ടനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം കൊടുത്ത് മുടിയേണ്ടിവരുന്ന ഒരു കാലം വന്നുകൂടായ്കയില്ല. കൊതുകും വെള്ളക്കെട്ടും കൊച്ചിയെ അങ്ങോട്ടാണ് കൊണ്ടുപോകുന്നത്.
രാജേന്ദ്ര മൈതാനി മുതൽ മേനക വരെയുള്ള മറൈൻഡ്രൈവ് കായൽ നികത്തി കരയോട് ചേർത്തത് എഴുപതുകളുടെ ആദ്യ പാദത്തിലാണ്. അക്കാലത്ത് മഹാരാജാസിൽ വിദ്യാർത്ഥികളായിരുന്ന ഞങ്ങളുടെ കൺമുന്നിലാണ് കശുമാവിൻ കമ്പുകളിട്ട് കായൽ നികത്തിയത്. അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിൽ സത്യനെ വിലങ്ങുവച്ച് കൊണ്ടുപോകുന്ന ഒരു രംഗമുണ്ട്. മഹാരാജാസിലെ സഹപാഠിയായിരുന്ന മമ്മൂട്ടി ആദ്യമായി സിനിമയിൽ മുഖംകാണിക്കുന്ന ഒരു സന്ദർഭവുമുണ്ട്. ബഹദൂറിന്റെ ചാരത്ത് മമ്മൂട്ടി നില്ക്കുന്ന രംഗം അഭിനയിക്കുമ്പോൾ മേനകയ്ക്ക് മുന്നിൽ മറൈൻഡ്രൈവ് ഉണ്ടായിരുന്നില്ല! കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡും ഹൈക്കോടതിയും മൈതാനങ്ങളും കായലോര പ്രദേശങ്ങളും വലിയ കുളങ്ങളായി മാറ്റുകയും മഴവെള്ളത്തിന് പാർക്കാൻ ഇടം കൊടുക്കുകയും വേണമെന്നും തുമ്മാരുകുടി നിർദ്ദേശിക്കുന്നു. നഗരത്തിലെമ്പാടും ജലസംഭരണികളുണ്ടാക്കുകയും കായലോരത്തു നിന്നും ജനവാസം കാക്കനാടിന്നപ്പുറത്തേക്ക് പറിച്ചുനടുകയും ചെയ്യുകയാണ് പ്രളയഭീഷണിക്കുള്ള ശാശ്വത പരിഹാരം. മഴപെയ്താൽ കുടയെവിടെ എന്നല്ല രക്ഷപ്പെടാൻ തോണിയെവിടെ എന്നാണ് എറണാകുളത്തുകാരുടെ തത്രപ്പാട്. കായലും കരയും ഒരേ തലപ്പൊക്കത്തിൽ തോളുരുമ്മി നില്ക്കുന്നു. 'കുന്നിൽ തടഞ്ഞ പുഴപോലെ കുഴങ്ങി മദ്ധ്യേ, നിന്നില്ല കന്നൽ മിഴിയൊട്ടു നടന്നുമില്ല" എന്ന് കാളിദാസൻ പറഞ്ഞ മട്ടിലാണ് എറണാകുളത്തെ കനാലുകളുടെയും തോടുകളുടെയും ജലപ്രവാഹങ്ങളുടെയും അവസ്ഥ. എറണാകുളം എന്ന പേരുതന്നെ 'ഋഷിനാഗകുള"ത്തിൽ നിന്നും പരിണമിച്ചതാണത്രെ.'ഇരണിയൽ" എന്ന ഒരുതരം ചേറിന്റെ പേരിലാണ് നാമോല്പത്തിയെന്ന് കോമാട്ടിൽ അച്യുതമേനോൻ. തമിഴിൽ ശിവന് 'ഇറൈവൻ," 'ഇറയനാർ" എന്നും പറയും. ശിവക്ഷേത്ര സ്ഥാപന കാലത്ത് ഭാഷ തമിഴായിരുന്നതുകൊണ്ട് 'ഇറയനാർ കുളം" എറണാകുളമായെന്ന് സ്ഥലനാമ ചരിത്രകാരൻ വി.വി.കെ. വാലത്ത്. എന്തായാലും 'കുളം" എറണാകുളത്തോടൊപ്പം എന്നുമുണ്ട്.
കായലും തോടും കുറ്റിക്കാടും തുരുത്തുകളും നിറഞ്ഞ ചതുപ്പുപ്രദേശമായിരുന്നു എറണാകുളത്തിന്റെ ആദിപ്രകൃതി. കോഴിക്കോട്ട് നിന്ന് കൊല്ലത്തേക്കുള്ള പത്തുദിവസം നീണ്ടുനിന്ന ഇബ്നുബത്തുത്തയുടെ ജലയാത്രാവേളയിൽ (എ.ഡി 1342 - 1347) കൊച്ചിയെപ്പറ്റി സൂചനകളൊന്നുമില്ല. അദ്ദേഹത്തിന്റെ യാത്ര ഇന്നത്തെ കടവന്ത്ര വഴിയായിരുന്നു. അന്ന് കടവന്ത്ര വഴി തെക്കു വടക്ക് കായൽപ്പാതയുണ്ടായിരുന്നു. ഈ കായൽ എളമക്കരയിൽ കൂടി ചേരാനല്ലൂരെത്തി വരാപ്പുഴ വച്ച് പെരിയാറുമായി സന്ധിച്ച് കാഞ്ഞിരപ്പുഴ വഴി കൊടുങ്ങല്ലൂർക്കും അവിടെ നിന്ന് വടക്കോട്ട് കോഴിക്കോട്ടേയ്ക്കും ആയിരുന്നിരിക്കാം. ഇന്നു കാണുന്ന എറണാകുളം ഏറെക്കുറെ നികത്തുഭൂമിയായിരുന്നു . ഇവയ്ക്ക് മറ്റം, പുതുവൽ എന്നായിരുന്നു പറഞ്ഞിരുന്നത്. ഇന്നത്തെ ഹൈക്കോടതി നില്ക്കുന്നത് ഇത്തരം പുതുവൽ പ്രദേശമായിരുന്നു. ഇവിടെയായിരുന്നു കൊച്ചിയിലെ സെൻട്രൽ ജയിൽ. പിന്നീടാണ് തൃശൂർക്ക് മാറ്റിയത്. പോർട്ടുഗീസുകാരുടെ കാലത്തിനുമുമ്പ് എറണാകുളം അഞ്ചിക്കൈമൾ എന്ന പേരിലാണറിഞ്ഞിരുന്നത്. കുടുംബി സമുദായക്കാർ പാരമ്പര്യമുറയ്ക്ക് അവരുടെ മാതൃഭാഷയിൽ എറണാകുളത്തിന് 'ഇഞ്ചിക്കമ്മോളു" (അഞ്ചിക്കയ്മൾ) എന്നാണ് പറയുന്നത്. 'കോയ്മ" ആളുന്നവരാണ് 'കയ്മൾ."കയ്മളെ കർത്താവ് എന്നും പറയും. അഞ്ചിക്കൈമൾമാരിൽ പ്രമുഖരായ ചേരാനല്ലൂർ കർത്താവിന്റേതായിരുന്നു എറണാകുളം നഗരം. പഴയ കളക്ടറേറ്റ് നിന്നിരുന്ന സ്ഥലം ആഴമുള്ള കായലായിരുന്നു. പെരുമാനൂരും ഇന്നത്തെ നോർത്തുമായിരുന്നു കൂടുതൽ ജനവാസമുള്ള പ്രദേശങ്ങൾ.
എറണാകുളത്തിന്റെ ചില ഭാഗങ്ങൾ തീർത്തും വിജനമായിരുന്നു. പട്ടാപ്പകലും കാട്ടുമാക്കാനും, കറ്റാംപുലിയും പതിയിരിക്കുന്ന, കുറുക്കൻ കൂവുന്ന കുറ്റിക്കാടുകൾ. കരയിൽ കമഴ്ത്തിയിട്ട ചെറുവഞ്ചി പോലെ കായലോരത്തെ മണൽത്തിട്ടയിൽ നിദ്രകൊള്ളുന്ന മുതലകൾ. ശബ്ദായമാനമായ മുളങ്കാടുകൾ. ഇവയ്ക്കിടയിൽ തീരങ്ങളിൽ ചിന്നിച്ചിതറിക്കിടക്കുന്ന ചില്ലറ കുടിയിരിപ്പുകൾ. മുകളിലേക്ക് നീങ്ങിയാൽ അവിടവിടെ സർപ്പക്കാവുകൾക്കൊപ്പം മാടമ്പിമാരുടെ വലിയ ഭവനങ്ങൾ. ഇതായിരുന്നു എറണാകുളത്തിന്റെ ചിത്രമെന്ന് വി.വി.കെ. വാലത്ത്.
പഴയകാലത്ത് കേരളത്തിലെ പ്രധാനപ്പെട്ട രണ്ട് ചെമ്മൺ പാതകൾ സംഗമിച്ചിരുന്നത് തൃക്കാക്കരയിലായിരുന്നു. തൃക്കാൽക്കരയാണ് തൃക്കാക്കരയായത്. തൃക്കാക്കരയുടെ കാലുപിടിക്കാൻ മുഖ്യമന്ത്രി മുതലിങ്ങോട്ടുള്ള ജനസേവകർ മത്സരിച്ചോടുന്നതിനിടയിലും മഴ വന്നു. നിന്ന നില്പിൽ എറണാകുളം കുളമായി. നിലകിട്ടാതെ നേതാക്കളെല്ലാം നാലുപാടും ചിതറിയോടി. പോംവഴികളില്ലാതെ നാട്ടുകാർ കുളത്തിലുമായി!
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |