സ്വതന്ത്ര ഇന്ത്യയുടെ അഭിമാനസ്തംഭമായി വളർന്ന പൊതുമേഖലാ സ്ഥാപനമായ ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ സ്വകാര്യവത്‌കരണത്തിന്റെ പാതയിലാണ്. ജനങ്ങളുടെ പണം നാടിന്റെ സാമ്പത്തിക പുരോഗതിക്കും ജനങ്ങളുടെ ജീവനോപാധി സുരക്ഷിതമാക്കാനുമുള്ള പദ്ധതിയാണ് എൽ.ഐ.സി നടപ്പാക്കുന്നത്.
1951 സെപ്തംബർ ഒന്നിന് സ്ഥാപിച്ച ഇൻഷ്വറൻസ് മേഖലയിലെ ഏകപൊതുമേഖലാ സ്ഥാപനമാണ് എൽ.ഐ. സി. കേവലം അഞ്ചുകോടി രൂപ മൂലധനം മുടക്കി ആരംഭിച്ച എൽ.ഐ.സിയുടെ ഇന്നത്തെ ആസ്തി 31 ലക്ഷം കോടിയിലേറെയാണ്. ലാഭം 26741 കോടി രൂപയും.
ലാഭത്തിന്റെ 95 ശതമാനം പോളിസി ഉടമകൾക്ക് ഡിവിഡന്റായി നൽകും. ശേഷിക്കുന്ന അഞ്ച് ശതമാനം സർക്കാരിന്. 29 കോടി പോളിസി ഉടമകളിൽ നിന്ന് 34.3 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണുള്ളത്. സർക്കാരിന് ലാഭവിഹിതമായി 2500 കോടി രൂപയും, നികുതിയിനത്തിൽ 15,000 കോടിയും നൽകുന്നു. 13 ലക്ഷം പേർക്ക് നേരിട്ട് തൊഴിൽ നൽകുന്ന രാജ്യത്തെ രണ്ടാമത്തെ
തൊഴിൽ ദാതാവുമാണ്. കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും പുറപ്പെടുവിക്കുന്ന കടപത്രങ്ങളിൽ നല്ലൊരു പങ്കും വാങ്ങുന്നത് എൽ.ഐ.സി യാണ് 2021 മാർച്ച് 31 വരെ 31.18 ലക്ഷം കോടിരൂപയാണ് കേന്ദ്രസർക്കാരിന്റെ സെക്യൂരിറ്റികളിൽ നിക്ഷേപിച്ചിരിക്കുന്നത്.
പാർപ്പിടം, ജലവിതരണം, റോഡുകൾ, പാലങ്ങൾ, റെയിൽവേ തുടങ്ങിയ സാമൂഹ്യ മേഖലയിലെ വികസനത്തിനായി 5300 കോടിയിലേറെ രൂപയും പൊതുമേഖല സ്ഥാപനങ്ങളിൽ സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി കോടികളുടെ നിക്ഷേപവും നടത്തിയിട്ടുണ്ട്. ഐ.ഡി.ബി.ഐ ബാങ്കിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടാനും ലക്ഷക്കണക്കിന് ജനങ്ങളുടെ നിക്ഷേപം സംരക്ഷിക്കാനും
അതിന്റെ ഭൂരിഭാഗം ഓഹരിയും എൽ.ഐ.സി വാങ്ങി നിലനിറുത്തുകയായിരുന്നു. ബാങ്ക് ഇന്ന് എൽ.ഐ.സി.യുടേതാണ്. ഓഹരി വിൽപനയോടെ ഇതിന്
മാറ്റം വന്നേക്കും.
പ്രതിശീർഷവരുമാനം ഇന്ത്യയേക്കാൾ മുപ്പത്തിയഞ്ചു മടങ്ങോളം അധികമുള്ള അമേരിക്കയിലെ ഇൻഷ്വറൻസ് വ്യാപനതോതിനേക്കാൾ മെച്ചപ്പെട്ടതാണ് ഇന്ത്യയുടേതെന്നാണ് ലോകസാമ്പത്തിക ഫോറത്തിന്റെ റിപ്പോർട്ടിൽ പറയുന്നത്. ഇന്ത്യയിലെ ലൈഫ് ഇൻഷ്വറൻസ് കമ്പോളത്തിന്റെ 83 ശതമാനം പോളിസികളും എൽ.ഐ.സി.യാണ് കൈകാര്യം ചെയ്യുന്നത്. 2000-ൽ കൊണ്ടുവന്ന ഇൻഷ്വറൻസ് റഗുലേറ്ററി അതോറിറ്റി ബില്ലോടു കൂടി ഇൻഷ്വറൻസ് മേഖല പഴയനിലയിലേക്ക് പോകാൻ
തുടങ്ങി. സ്വകാര്യ കമ്പനികൾക്കും ഇൻഷ്വറൻസ് മേഖലയിൽ കടന്നുവരാൻ വീണ്ടും അവസരം നൽകി. ഇപ്പോൾ ലൈഫ് ഇൻഷ്വറൻസ് മേഖലയിൽ 12 ഉം ജി.ഐ.സി മേഖലയിൽ എട്ടും സ്വകാര്യ കമ്പനികൾ പ്രവർത്തിക്കുന്നു.
രാജ്യത്തെ 23 സ്വകാര്യ കമ്പനികളുമായി മത്സരിക്കേണ്ടി വന്നിട്ടുപോലും പോളിസികളിൽ ഭൂരിഭാഗവും, പ്രീമിയം വരുമാനത്തിൽ 75 ശതമാനവും നേടി എൽ.ഐ.സി ഒന്നാംസ്ഥാനത്തെത്തി.
ഇൻഷ്വറൻസ് വ്യാപനം വർദ്ധിപ്പിക്കാൻ കൂടുതൽ വിദേശനിക്ഷേപം വേണമെന്ന വാദത്തിന് ഒരടിസ്ഥാനവുമില്ലെന്നാണ് ലോകസാമ്പത്തിക ഫോറത്തിന്റെ റിപ്പോർട്ട്. ഇന്ത്യയിലെ ലൈഫ് ഇൻഷ്വറൻസ് വ്യവസായം ഒന്നാംസ്ഥാനത്തും ജനറൽ ഇൻഷ്വറൻസ് സ്ഥാപനം മൂന്നാം സ്ഥാനത്തുമാണ്. ഇന്ത്യയിലാകെയുള്ള 640 ജില്ലകളിൽ 579 ലും ലൈഫ് ഇൻഷ്വറൻസിന്റെ സജീവ സാന്നിദ്ധ്യമുണ്ടെന്നും പറയുന്നു. നടപ്പു സാമ്പത്തികവർഷം മൊത്തം 65000 കോടി ഓഹരി വിൽപ്പന നടത്തുക എന്നതായിരുന്നു ലക്ഷ്യം. 30,000 കോടി ഓഹരി (10 ശതമാനം) എൽ.ഐ.സിയുടേതായിരുന്നു. പിന്നീടിത് അഞ്ച് ശതമാനമായി കുറച്ചു. യുക്രയിൻ - റഷ്യ യുദ്ധം, വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ പിന്മാറ്റം തുടങ്ങിയ പ്രതികൂല സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ വീണ്ടും 3.5 ശതമാനമായി കുറഞ്ഞു.
ജനറൽ ഇൻഷ്വറൻസ് മേഖലയിൽ ആകെയുള്ള നാലു പൊതുമേഖല കമ്പനികളെയും ലയിപ്പിച്ചു. എൽ.ഐ.സി യെ പ്പോലെ വലിയ ഒരു സ്ഥാപനമാക്കുമെന്ന് പ്രഖ്യാപിച്ച കേന്ദ്ര സർക്കാർ ഇപ്പോൾ നാല് ജനറൽ ഇൻഷ്വറൻസ് കമ്പനികളിലൊന്നായ യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് കമ്പനിയുടെ ഓഹരി വിൽപന നടത്താൻ തീരുമാനിച്ചതായി ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച 2021 - 22 ലെ ബഡ്‌ജറ്റിൽ പറയുന്നു.
മേയ് ഒൻപതിന് അവസാനിച്ച പ്രാഥമിക ഓഹരി വില്പനയിൽ എൽ.ഐ.സിക്ക് വിപണിയിൽ പിന്തുണ ലഭിച്ചിരുന്നതായാണ് റിപ്പോർട്ട്. 3.5 ശതമാനം വരുന്ന 22.13 കോടി ഓഹരികളാണ് വിറ്റഴിച്ചത്. 902 മുതൽ 49 രൂപ വ
രെയായിരുന്നു ഓഹരിവില നിശ്ചയിച്ചിരുന്നത്. ഇതുവഴി 20,557 കോടി രൂപയാണ് സമാഹരിച്ചത്. വിറ്റഴിച്ച ഓഹരികൾ വിപണനത്തിനായി അനുവാദം നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു. നരസിംഹ റാവു സർക്കാർ 1991-ൽ നടപ്പാക്കിയ സ്വകാര്യവത്‌കരണമാണ് രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ തകർച്ചയ്ക്ക് ആക്കകൂട്ടിയത്.
2008 ലെ സാമ്പത്തിക മാന്ദ്യത്തിൽ അമേരിക്ക പോലും പ്രതിസന്ധിയിലായപ്പോൾ, ഇന്ത്യയെ താങ്ങിനിറുത്തിയത് രാജ്യത്തെ പൊതുമേഖലാസ്ഥാപനങ്ങളായിരുന്നു.
പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യവത്‌കരിക്കുന്നതിലൂടെ രാജ്യത്തെ പൊതുപണം ഉപയോഗിച്ച് വളർത്തിക്കൊണ്ടുവന്ന പൊതുമേഖലാ സ്ഥാപനങ്ങളും പദ്ധതികളും പൂർണമായി കോർപ്പറേറ്റുകളുടെ നിയന്ത്രണത്തിലാകുമെന്നാണ് വിലയിരുത്തൽ. അത് രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |