സ്കൂളുകളിലും വിദ്യാഭ്യാസ ഓഫീസുകളിലും സുരക്ഷാ ഓഡിറ്റിന് നിർദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസുകളിലും മൂന്നു ദിവസത്തിനകം സുരക്ഷാ ഓഡിറ്റ് നടത്താൻ സർക്കാർ നിർദ്ദേശം. ഡി.ഇ.ഒമാരും എ.ഇ.ഒമാരും നേരിട്ട് പരിശോധന നടത്തണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ആസിഫ് കെ.യൂസഫിന് നിർദ്ദേശം നൽകി. തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടംഇടിഞ്ഞുവീണ സംഭവത്തിൽ തിരുവനന്തപുരം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ശ്രീജാ ഗോപിനാഥ് പൊതുവിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചു.
സ്കൂൾ കെട്ടിടം തകർന്നു വീണ പശ്ചാതത്തലത്തിലാണ് സുരക്ഷാ ഓഡിറ്റിന് നിർദ്ദേശം.തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഫിറ്റ്നസില്ലാതെ പ്രവർത്തിക്കുന്ന സ്കൂളുകൾ കണ്ടെത്തണം. കാലവർഷം ശക്തമാകുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും നിർദ്ദേശമുണ്ട്.കൂടാടെ വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ ഓഫീസുകൾ പ്രവർത്തിക്കുന്ന കെട്ടിടങ്ങളിലും പരിശോധന നടത്തി ശനിയാഴ്ച റിപ്പോർട്ട് പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നൽകണമെന്നും നിർദ്ദേശിച്ചു.
സ്കൂൾ കെട്ടികം തകർന്നുവീണത് കെട്ടിടത്തിന്റെ കാലപ്പഴക്കം കാരണമാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഈ വർഷം സ്കൂൾ പ്രവർത്തിക്കുന്നതിന് ഫിറ്റ്നസ് ഉണ്ടായിരുന്നു. പൈതൃക പ്രദേശമായതിനാൽ 2025 നവംബർ 16ന് കെട്ടിടം നവീകരിച്ചപ്പോൾ പഴയ കെട്ടിടം നിർത്തിയാണ് നവീകരണം നടന്നത്. സാധാരണ സുരക്ഷിതമല്ലാത്ത കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ സ്കൂൾ അധികൃതർ കോർപ്പറേഷന് കത്തു നൽകാറുണ്ടെങ്കിലും പൈതൃക കെട്ടിടമായതിനാൽ പൊളിച്ചുമാറ്റാൻ സ്കൂൾ അധികൃതർക്ക് നോട്ടീസ് നൽകാൻ അവകാശമില്ലെന്നും റിപ്പോർട്ടിലുണ്ട്.