'കേരളത്തിൽ ബി ജെ പി അധികാരത്തിൽ എത്തിയേക്കാം, വോട്ട് കൂടി'
ആലപ്പുഴ: ഭാവിയിൽ കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തിയേക്കാമെന്ന് അമ്പലപ്പുഴയിലെ നിയുക്ത എംഎൽഎ ജി സുധാകരൻ. ഇപ്പോൾ മൂന്ന് എംഎൽഎമാരുള്ള ബിജെപിക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് കൂടിയതിനെ പരാമർശിച്ചാണ് സുധാകരൻ ഇങ്ങനെ പറഞ്ഞത്. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സുധാകരൻ രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയും ചെയ്തു.
വെള്ളാപ്പള്ളി ഇന്നലെ വരെ കേരളത്തിൽ എൽഡിഎഫ് അധികാരത്തിൽ വരുമെന്നാണ് പറഞ്ഞത്. അദ്ദേഹത്തിന്റെ അഭിപ്രായം അദ്ദേഹത്തിന്റേത് മാത്രമാണെന്നും ജി സുധാകരൻ പറഞ്ഞു. അമ്പലപ്പുഴയിൽ ഭൂരിപക്ഷം മുസ്ലീം വോട്ടുകളും തനിക്കാണ് കിട്ടിയതെന്നും മുസ്ലീം ലീഗ് വർഗീയ കക്ഷിയല്ലെന്നും സംസ്ഥാനത്തെ ഏറ്റവും വലിയ മതനിരപേക്ഷതയുള്ള പ്രസ്ഥാനമാണെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.
തിരഞ്ഞെടുപ്പ് വിജയത്തിന് തൊട്ടുപിന്നാലെയാണ് ജി സുധാകരൻ പാണക്കാട്ടെത്തിയിരുന്നു. മുസ്ലീംലീഗ് സംസ്ഥാന അദ്ധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ, പികെ കുഞ്ഞാലിക്കുട്ടി എന്നിവരെ അദ്ദേഹം സന്ദർശിക്കുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പിൽ നൽകിയ പിന്തുണയ്ക്ക് നന്ദിപറയാനാണ് പാണക്കാട് എത്തിയതെന്നാണ് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞത്. 'അമ്പലപ്പുഴയിൽ തിരഞ്ഞെടുപ്പ് സമയത്ത് തങ്ങളും കുഞ്ഞാലിക്കുട്ടി സാഹിബും വലിയ സഹായങ്ങൾ ചെയ്തു. സെക്യുലറായ മത ന്യൂനപക്ഷമാണ് മുസ്ലീം ജനവിഭാഗമെന്ന് നേരത്തേ തന്നെ തെളിഞ്ഞിട്ടുള്ളതാണ്. അത് നമ്മുടെ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതാണ്. സഹായിച്ചവരെ നന്ദിയോടെ ഓർമ്മിക്കേണ്ടതുണ്ട്. അതിനാലാണ് വന്നത്'- എന്നാണ് പാണക്കാട്ടെത്തിയശേഷം ജി സുധാകരൻ പറഞ്ഞത്.