മുൻ സർക്കാരിന്റെ കാലത്തെ നിയമനങ്ങൾ ഒഴിവാക്കും, മുണ്ടത്തിക്കോട് അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് ധനസഹായം: വി ഡി സതീശൻ
തിരുവനന്തപുരം: സംസ്ഥാനത്ത് നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന പ്രശ്‌നങ്ങൾ പരിഹരിച്ചതായി മുഖ്യമന്ത്രി വി ഡി സതീശൻ. കർഷകർക്ക് എത്രയും പെട്ടെന്ന് പണം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിന് ശേഷം വാർത്താ സമ്മേളനത്തിൽ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. തൃശൂർ മുണ്ടത്തിക്കോട് പടക്കനിർമാണശാലയിലുണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആശ്രിതർക്ക് 14 ലക്ഷംരൂപ വീതം ധനസഹായം നൽകാനും ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.
എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് കേന്ദ്രസർക്കാരിനോട് ശുപാർശ ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. നവീൻ ബാബുവിന്റെ മകൾക്ക് പ്രത്യേക കേസായി പരിഗണിച്ച് ആശ്രിതനിയമനം നൽകാൻ റവന്യൂ വകുപ്പിന് മന്ത്രിസഭ നിർദേശം നൽകിയതായും വി ഡി സതീശൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
വിവിധ വകുപ്പുകൾക്ക് കീഴിലുള്ള ബോർഡുകളിലും കോർപ്പറേഷനുകളിലും മുൻ സർക്കാരിന്റെ കാലത്ത് നിയമിതരായി ഇപ്പോഴും തുടരുന്ന ചെയർമാൻമാർ, വൈസ് ചെയർമാൻമാർ എന്നിവരെ സ്ഥാനങ്ങളിൽനിന്ന് നിയമാനുസൃതമായി മാറ്റുന്നതിന് സ്വതന്ത്ര നടപടികൾ സ്വീകരിക്കും. ഈ ഒഴിവുകളിലേക്ക് പിന്നീട് പുതിയ നിയമനങ്ങൾ നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ഈ മാസം 10 മുതൽ ജൂലായ് 31 വരെ 52 ദിവസം ട്രോളിംഗ് നിരോധനം ഏർപ്പെടുത്താനും ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.