മാസപ്പടി കേസ്; സമൻസ് അയച്ചിട്ടും കാര്യമാക്കാതെ  ശശിധരൻ കർത്ത, ഇന്നും  ഇഡിയ്ക്ക് മുന്നിൽ എത്തിയില്ല

Tuesday 16 April 2024 12:44 PM IST

കൊച്ചി: മാസപ്പടി കേസിൽ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടെെൽ ലിമിറ്റഡ് (സിഎംആർഎൽ)​ എംഡി ശശിധരൻ കർത്ത ഇന്നും ചോദ്യം ചെയ്യലിന് ഇഡിയ്ക്ക് മുന്നിൽ ഹാജരായില്ല. ഇന്ന് 10.30ന് ഹാജരാകാനായിരുന്നു നിർദേശം. ഇന്നലെ രാത്രിയാണ് ഇന്ന് ഹാജരാകണമെന്ന് കാട്ടി ഇഡി സമൻസ് അയച്ചത്.

ശശിധരൻ കർത്തയോട് തിങ്കളാഴ്ച ഹാജരാകൻ നി‌ർദ്ദേശം നൽകിയിരുന്നെങ്കിലും അദ്ദേഹം എത്തിയിരുന്നില്ല. ആരോഗ്യ പ്രശ്നങ്ങൾ അറിയിച്ച് മറുപടി നൽകിയെന്നാണ് വിവരം. സിഎംആർഎൽ ഇല്ലാത്ത സേവനത്തിന് പിണറായി വിജയന്റെ മകൾ വീണവിജയനും അവരുടെ സോഫ്റ്റ്‌വെയർ സ്ഥാപനമായ എക്സാലോജിക്കിനും ഒരു കോടി 72 ലക്ഷം രൂപ നൽകിയെന്നായിരുന്നു ആദായ നികുതി സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തൽ. ഇതിനൊപ്പം ലോൺ എന്ന നിലയിലും വീണയ്ക്ക് പണം നൽകിയിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മകൾ അടക്കമുള്ളവരെക്കൂടി വിളിച്ചുവരുത്താനുള്ള നീക്കത്തിലാണ് ഇഡി.

സിഎംആ‌ർഎൽ ജീവനക്കാരുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. സിഎംആർഎൽ കമ്പനി സിഎഫ്ഒ സുരേഷ് കുമാർ, സീനിയർ മാനേജർ ചന്ദ്രശേഖരൻ, സിസ്റ്റംസ് ചുമതലയുള്ള അഞ്ചു എന്നിവരെയാണ് ഇഡി ഇന്നലെ വിളിച്ച് വരുത്തിയത്. ഇന്നലെ രാവിലെ പത്ത് മണിയോടെ കൊച്ചി ഇഡി ഓഫീസിൽ ഹാജരായ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യൽ ഉച്ചയോടെയാണ് തുടങ്ങിയത്.