മലയോര മേഖലയിൽ കരിക്കുണ്ടായാൽ ഉടൻ ആ ജീവിയെ‌ത്തും, ആകെ ഭയന്ന് കർഷകർ

Wednesday 06 May 2026 12:38 AM IST

റാന്നി: കുരങ്ങന് പിന്നാലെ കാർഷികവിളകൾ നശിപ്പിച്ച് മലയണ്ണാനും. നാറാണാമൂഴി, വടശേരിക്കര, വലിയകാവ്, വെച്ചൂച്ചിറ തുടങ്ങിയ പ്രദേശങ്ങളിലെ തെങ്ങ് കർഷകർക്കാണ് ദുരിതം. തെങ്ങുകളിൽ കരിക്കുണ്ടാകുന്ന ഘട്ടത്തിൽത്തന്നെ മലയണ്ണാൻ അവ തുരന്ന് നശിപ്പിക്കും. കുരങ്ങുകൾ കൂട്ടത്തോടെയെത്തി തേങ്ങ പറിച്ച് താഴെയിടും. പടക്കം പൊട്ടിച്ചും മറ്റും ഇവയെ തുരത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും പ്രയോജനമില്ലെന്നാണ് കർഷകരുടെ പരാതി. പല തെങ്ങിൻ തോപ്പുകളിലും വിളവെടുക്കാൻ ഒരു തേങ്ങ പോലും ബാക്കിയില്ലാത്ത അവസ്ഥയാണ്. കാട്ടുപന്നി ശല്യവും രൂക്ഷമാണ്. മണ്ണിൽ കാർഷിക വിളകളുടെ വിത്തിടുമ്പോൾ തന്നെ കാട്ടുപന്നികൾ കുത്തിമറിക്കും മരച്ചീനി, ചേമ്പ്, ചേന തുടങ്ങിയവയെല്ലാം പന്നിക്കൂട്ടം നശിപ്പിക്കുകയാണ്. ഇതുമൂലം സാമ്പത്തികനഷ്ടവും കർഷകർ നേരിടുന്നു.

..............................................................

തേങ്ങ വിൽപ്പന നടത്തിയിരുന്ന കാലത്തു നിന്നും വില കൊടുത്ത വാങ്ങേണ്ട ഗതികേടിലാണ് ഞങ്ങൾ. അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ മലയോര മേഖലയിലെ കൃഷി പൂർണ്ണമായും ഉപേക്ഷിക്കേണ്ടി വരും.'

സുമേഷ്

(കർഷകൻ )