ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ, ഫോൺ രേഖകൾ പരിശോധിക്കും
തിരുവനന്തപുരം: ഇ ഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് എസ്ഐടി അന്വേഷണം. പ്രതിപക്ഷനേതാവും മുൻമുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ വീട്ടിൽ റെയ്‌ഡ് നടത്തിയതിനു പിന്നാലെയാണ് ഇ ഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ടത്. തങ്ങൾക്ക് നേരെയുണ്ടായ ആക്രമണം ആസൂത്രിതമാണെന്ന് ഇ ഡി ഉദ്യോഗസ്ഥർ മൊഴി നൽകി. ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത പ്രതികളുടെ കാൾ വിവരങ്ങളും മൊബൈൽ സന്ദേശങ്ങളും അടക്കം പരിശോധിക്കും. തെളിവുകൾ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ പിടികൂടും. നേതാക്കളെന്നോ പ്രവർത്തകരെന്നോ വ്യത്യാസമില്ലാതെ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ പിടികൂടുമെന്ന് ഇ ഡി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ എസ്ഐടി സംഘം ആക്രമണത്തിനിരയായ ഇഡി ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തിരുന്നു. അസിസ്റ്റന്റ് ഡയറക്‌ടർ സനിത് റെഡിയടക്കം ഏഴ് പേരുടെ മൊഴിയാണ് എടുത്തിരിക്കുന്നത്. ആക്രമണവുമായി ബന്ധപ്പെട്ട് 46ഓളം പേരെ തിരിച്ചറിഞ്ഞതിൽ നിന്ന് 26 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്‌തത്. ബാക്കിയുള്ളവരെ ഉടൻ പിടികൂടുമെന്നാണ് വിവരം. ഇവരിൽ അധികം പേരും താഴെതട്ടിലുള്ള സിപിം പ്രവർത്തകരാണ്. പാർട്ടിയിലെ ഉന്നത നേതാക്കൾ ഉൾപ്പടെ പ്രതിഷേധങ്ങളിൽ പങ്കെടുത്തിട്ടുണ്ടെന്നും അക്രമത്തിലേക്ക് നയിച്ച സാഹചര്യങ്ങളിൽ ഇവർക്ക് പങ്കുണ്ടെന്നുമാണ് ഇ ഡി ആരോപിക്കുന്നത്.