ആഗോള അയ്യപ്പസംഗമം വൻ അബദ്ധം, സി പി എം നിലപാടുകൾക്ക് വിരുദ്ധമായിരുന്നെന്നും വിമർശനം
പത്തനംതിട്ട: സിപിഎം പത്തനംതിട്ട ജില്ലാകമ്മിറ്റിയിൽ പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം. ആഗോള അയ്യപ്പസംഗമം സംഘടിപ്പിച്ചതാണ് പാർട്ടിക്ക് തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിക്ക് കാരണമായതെന്നായിരുന്നു പ്രധാന വിമർശനം. തിരഞ്ഞെടുപ്പിൽ പാർട്ടി നേരിട്ട പ്രധാന പ്രതിസന്ധികൾക്കെല്ലാം കാരണം അയ്യപ്പ സംഗമമാണെന്നും തോൽവി അവലോകം ചെയ്യാൻ വിളിച്ച യോഗത്തിൽ അംഗങ്ങൾ ചൂണ്ടിക്കാട്ടി.
ഇടതുപക്ഷ സർക്കാർ ഒരുകാരണവശാലും നടത്താൻ പാടില്ലാത്ത പരിപാടിയായിരുന്നു അയ്യപ്പസംഗമം എന്നാണ് ഭൂരിപക്ഷത്തിന്റെയും വിമർശനം. സംഗമം നടത്തിയത് പാർട്ടിയുടെ അടിസ്ഥാന നിലപാടുകൾക്ക് വിരുദ്ധമായിരുന്നു. പാർട്ടിക്ക് തിരഞ്ഞെടുപ്പിൽ അനുകൂലമാകേണ്ട സാഹചര്യങ്ങൾ ഇത് പ്രതികൂലമായി ബാധിച്ചു എന്ന് അംഗങ്ങൾ ചൂണ്ടിക്കാണിച്ചു.
സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ സിപിഎം ജില്ലാകമ്മിറ്റി അംഗവും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ പത്മകുമാറിനെതിരെ നടപടി സ്വീകരിക്കാത്തിനെതിരെയും വിമർശനം ഉയർന്നു. പത്മകുമാറിനെതിരെ പാർട്ടി എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് അംഗങ്ങൾ ചോദിച്ചു. ഇത്രയും ഗുരുതരമായ ആരോപണം വന്നിട്ടും പാർട്ടി വിഷയത്തിൽ മൗനം പാലിക്കുന്നത് പ്രവർത്തകർക്കിടയിൽ കടുത്ത അതൃപ്തിയുണ്ടാക്കിയിട്ടുണ്ടെന്നും പത്മകുമാറിനെതിരെ എന്തെങ്കിലും നടപടി എടുത്തിട്ടുണ്ടെങ്കിൽ അത് പത്മകുമാറെങ്കിലും അറിഞ്ഞിട്ടുണ്ടോ എന്നും അംഗങ്ങൾ ചോദിച്ചു. പിണറായിയെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തതിനെയും ചില അംഗങ്ങൾ വിമർശിച്ചു. ജനങ്ങളെ സ്വാധീനിക്കുന്ന, അവരുടെ വിശ്വാസം പിടിച്ചുപറ്റാൻ പറ്റുന്ന ഒരു നേതാവും പാർട്ടിയിലില്ലെന്നും ഇത്തരക്കാരെ ചിലർ വളർന്നുവരാൻ സമ്മതിക്കാത്തതാണെന്നും ചിലർ വിമർശനമുന്നയിച്ചു.